മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.

കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.

കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്.

സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.

അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മില്‍ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി.

നേരത്തെ ബന്ധത്തിന്റെ പേരില്‍ ഇയാള്‍ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു.

ഇവിടെയും അരുണ്‍ എത്തി എന്നാരോപിച്ചാണ് ഫോണില്‍ തര്‍ക്കമുണ്ടായത്.

ഇത് ചോദിക്കാനായി അരുണ്‍ വീട്ടിലെത്തി പ്രസാദുമായി സംഘര്‍ഷം ഉണ്ടായി.

സംഘര്‍ഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പൊലീസിന് മൊഴി നല്‍കി.

വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല.