തളിപ്പറമ്പ് മെയിന്‍ റോഡ് തെരുവ് കച്ചവടക്കാര്‍ക്ക് തീറെഴുതി-നഗരസഭ നോക്കുകുത്തി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം വീണ്ടും തെരുവ് കച്ചവടക്കാരുടെ പിടിയിലമര്‍ന്നു.

നേരത്തെ നഗരസഭ അധികൃതരും പോലീസും തെരുവ് കച്ചവടങ്ങള്‍ക്കെതിരെ ചില നടപടികള്‍ സ്വീകരിച്ചിരുന്നു.

എന്നാലിപ്പോള്‍ വര്‍ദ്ധിതവീര്യത്തോടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മുഴുവനായി തന്നെ തെരുവ് കച്ചവടക്കാരുടെ കയ്യിലാണ്.

ന്യൂസ് കോര്‍ണര്‍ മുതല്‍ നഗരസഭ ലൈബ്രറി വരെയുള്ള ഭാഗത്തേക്ക് കാല്‍നടയാത്രപോലും അസാധ്യമായി.

വലിയ കുടകളും ഷീറ്റുകളും വലിച്ചുകെട്ടിയാണ് വില്‍പ്പന പൊടിപൊടിക്കുന്നത്.

പ്ലാസ്റ്റിക്ക് ട്രേകള്‍ റോഡിന്റെ സൈഡില്‍ വെച്ച് ഷീറ്റുകള്‍ അതിലേക്ക് വലിച്ചുകെട്ടിയാണ് തെരുവ് കച്ചവടക്കാര്‍ തണല്‍ ഒരുക്കുന്നത്.

തളിപ്പറമ്പ് താലൂക്ക് പഴം-പച്ചക്കറി സഹകരണ സ്ഥാപനം പോലും റോഡ് കയ്യേറി ഇവിടെ അനധികൃത കച്ചവടം നടത്തുകയാണ്.

നഗരസഭ അധികൃതര്‍ ഇത്തരം കയ്യേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന വിധത്തിലാണ് കാര്യങ്ങള്‍.

നേരത്തെ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്നതിനാല്‍ കുറച്ചൊക്കെ നിയന്ത്രണം ഉണ്ടായിരുന്നു.

എന്നാലിപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും ഒഴിവായ വിധത്തിലാണ് തെരുവ് കച്ചവടം നടക്കുന്നത്.

ഒരുവശത്ത് തെരുവ് കച്ചവടമാണെങ്കില്‍ നഗരസഭ ലൈബ്രറി മുതല്‍ കപ്പാലം വരെയുള്ള റോഡില്‍ വലിയ ലോറികള്‍ ചരക്കിറക്കാന്‍ എത്തുന്നതോടെ റോഡ് മൊത്തത്തില്‍ ബ്ലോക്കാവുന്ന നിലയിലാണ്.

റോഡിന് കുറുകെ താല്‍ക്കാലിക പന്തല്‍ പോലും ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു.

നഗരസഭ ലൈബ്രറിക്ക് മുന്നിലെ താല്‍ക്കാലിക ഓട്ടോ സ്റ്റാന്റ് എല്ലാ അധികൃതരേയും വെല്ലുവിളിക്കുകയാണ്.

ഇത് ഒഴിവായാല്‍ തന്നെ റോഡിലെ തടസങ്ങള്‍ കുറച്ചെങ്കിലും കുറയുമെന്നിരിക്കെ ഒരുവിധത്തിലുള്ള നടപടികളും ഉണ്ടാവുന്നില്ല.

ജനമാകട്ടെ അധികൃതരെ പ്രാകിക്കൊണ്ട് നിശബ്ദം സഹിക്കുകയാണ്.

എന്താണ്, ആരാണ് പരിഹാരം എന്ന ചോദ്യത്തിന് ആരാണ് ഉത്തരം നല്‍കുക.