ലോക്സഭയ്ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും?; 22 സംസ്ഥാനങ്ങളില്‍ നടത്താന്‍ നീക്കവുമായി എന്‍ഡിഎ.

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ പാസ്സാക്കാന്‍ നീക്കം ഊര്‍ജ്ജിതമാക്കി ബിജെപി മുന്നണി.

ഇതു സംബന്ധിച്ച് ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ)ത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.

ബില്‍ പാസ്സായില്ലെങ്കില്‍, പ്ലാന്‍ ബി പ്രകാരം എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ക്കായുള്ള പാര്‍ലമെന്റിന്റെ സംയുക്ത സമിതി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നതുള്‍പ്പെടെയുള്ള കൂടിയാലോചനകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് എന്‍ഡിഎയുടെ നീക്കം.

എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും 2029 ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് ആലോചനകള്‍ ശക്തമായിട്ടുള്ളത്. 

2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ്.

നാല് സംസ്ഥാനങ്ങളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പവും വോട്ടെടുപ്പ് നടക്കേണ്ടതാണ്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നിവയാണ് ഈ നാലു സംസ്ഥാനങ്ങള്‍. ഇവയെല്ലാം എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളുമാണ്. 

പുതിയ സാഹചര്യത്തില്‍ 22 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് 2029 ല്‍ ഒറ്റഘട്ടമായി നടത്തി, ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ആശയം ആദ്യഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ആലോചന.

ഇക്കാര്യത്തില്‍ എന്‍ഡിഎ മുന്നണിയില്‍പ്പെട്ട മുഖ്യമന്ത്രിമാരുടെ നിലപാട് നിര്‍ണായകമാണ്. നിലവില്‍ ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത് 2034 ലെ പൊതു തെരഞ്ഞെടുപ്പ് മുതല്‍ ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണ്.