ശബ്ദസന്ദേശം വൈറലായി—–എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ–രാഷ്ട്രീയമായി മുരളി തീര്‍ന്നു–

തളിപ്പറമ്പ്: തളിപ്പറമ്പ് മാന്തംകുണ്ട് പ്രദേശത്ത് സി.പി.എമ്മിന് വെല്ലുവിളി ഉയര്‍ത്തിയ കോമത്ത് മുരളീധരന്‍ തീര്‍ന്നു-

ഇന്നലെ സി.പി.എം മാന്തംകുണ്ടില്‍ നടത്തിയ പൊതുയോഗത്തില്‍ സ്വീകരിച്ച നിലപാട് മുരളിയോടൊപ്പം പോയവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള വഴികള്‍ തുറന്നിട്ടിരിക്കയാണ്.

പൊതുയോഗത്തില്‍ പ്രസംഗിച്ച സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ കേള്‍പ്പിച്ച മുരളിയുടെ ഒരു വോയ്‌സ് മെസേജിന്റെ ഏതാനും വരികള്‍ തീര്‍ത്ത

പ്രകമ്പനം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ ആ മേസേജ് അതിന്റെ പൂര്‍ണ രൂപത്തില്‍ ഇന്ന് രാവിലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കയാണ്.

മുരളിയുടെ കാല്‍ക്കീഴില്‍ സ്വന്തം നിഴല്‍ മാത്രം അവശേഷിപ്പിച്ചുകൊണ്ട് ഈ വോയ്‌സ് മെസേജ് കുതിക്കുകയാണ്— മെസേജിന്റെ പൂര്‍ണ രൂപം ഇങ്ങനെ

——————–സഖാവ് ജയരാജേട്ടാ, ഏതായാലും ഏരിയാ സമ്മേളനം വളരെ ഭംഗിയായി കഴിഞ്ഞു.

25 വര്‍ഷത്തിന് ശേഷം ഞാന്‍ പങ്കെടുക്കാത്ത ഒരു സമ്മേളനം കൂടിയാണ്-വിഷമമെല്ലാമുണ്ട്, പക്ഷെ, കാരണക്കാരന്‍ ഞാന്‍ തന്നെ ആയതുകൊണ്ട് വിഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നയാം.

ഏതായാലും സമ്മേളനത്തില്‍ നിന്ന് ഇറങ്ങി വന്നാലും അതിന് ശേഷം ഉണ്ടായ സംഘടനാവിരുദ്ധ സമീപനത്തിന്റെ ഭാഗമായി എന്റെ പേരില്‍ പാര്‍ട്ടി നടപടി എടുക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്.

1983 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള എനിക്ക് നല്ല ബോധ്യമുണ്ട്. അതുപോലെ തന്നെ പ്രകടനം നടത്തുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്ത സഖാക്കള്‍ക്കെതിരെയും നടപടി വേണ്ടിവരും അല്ലാതെ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല.

പക്ഷെ, പാര്‍ട്ടി സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും ഒരു കമ്മീഷനെ വെക്കുകയും ആ കമ്മീഷന്റെ മൊഴിയെടുക്കലും മൊഴിയുടെ രീതിയുമെയെല്ലാം കണ്ടപ്പോള്‍ സഖാവ് പുല്ലായിക്കൊടിയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മയുടെ ഭാഗമായി എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന്, എന്റെ വിവരക്കേട് കൊണ്ടാണോ എന്നറിയില്ല, ഞാന്‍ പ്രതീക്ഷിച്ചുപോയി.

പക്ഷെ, ഇന്നലെ സമ്മേളനം കഴിഞ്ഞതോടുകൂടി നമുക്ക് വിശദീകരണ നോട്ടീസ് തരുന്നത്കൂടി കണക്കിലെടുത്താല്‍ സഖാവ് പുല്ലായിക്കൊടിക്ക് കമ്മീഷന്‍ ക്ലീന്‍ചീട്ട് കൊടുക്കുയും അദ്ദേഹത്തിന് പ്രേമോട്ട് ചെയ്ത് പാര്‍ട്ടി ഏരിയാ കമ്മറ്റിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

തീര്‍ച്ചയായും അതെല്ലാം വളരെ ദീര്‍ഘവീക്ഷണമുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ ചര്‍ച്ച ചെയ്ത് കൊണ്ട് കൂട്ടായ തീരുമാനം തന്നെയായിരിക്കും. അതിലൊന്നും ഒരു തര്‍ക്കവുമില്ല, ഇത്തരമൊരവസ്ഥ ഏതായാലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.

ഏതായാലും സഖാവിനോട് അവസാനമായി പറയുന്നത് എന്നെ ഈ പാര്‍ട്ടിയില്‍ നിലനിര്‍ത്താനും അതുപോലെ തന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തി പങ്കാളിയാക്കുന്നതിനും പാര്‍ട്ടി ജില്ലാ കമ്മറ്റിയും ജില്ലാ സെക്രട്ടേറിയേറ്റും അതിലുപരി വ്യക്തിപരമായി സഖാവ് ജയരാജേട്ടനും നല്ല പങ്കുവഹിച്ചിട്ടുണ്ട്.

അങ്ങേയറ്റം കടപ്പാട് സഖാവിനോടുണ്ട്, ഒരിക്കലും ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്തത്ത രീതിയില്‍ സഖാവ് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നെനിക്ക് നന്നായിട്ടറിയാം,

പക്ഷെ, ഞാന്‍ കമ്മീഷന് മൊഴി കൊടുക്കുമ്പോള്‍ പറഞ്ഞതുപോലെ ലോക്കല്‍ കമ്മറ്റിയും ഏരായാ കമ്മറ്റിയും എംബ്ലോക്കായി നില്‍ക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മറ്റിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിനും മറ്റ് പരിശോധനയും തീരുമാനങ്ങള്‍ എടുക്കുന്നതിനും പരിമിതിയുണ്ടെന്ന് എനിക്കറിയാമെന്ന് ഞാന്‍ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്.

ഗോവിന്ദന്‍മാഷ് ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ എന്തായിരിക്കും തീരുമാനം വരുന്നതെന്ന് ജനാധിപത്യ കേന്ദ്രീകരണ തത്വമെല്ലാം ബോധ്യമുള്ള ഒരാളെന്ന നിലയില്‍ എനിക്ക് നല്ല ബോധ്യമുണ്ട്.

ഏതായാലും എനിക്ക് സഖാവിനോട് അങ്ങേയറ്റം കടപ്പാടുണ്ട്. അവസാനമായി ഞാന്‍ പറയുന്നു ഇതുവരെ പ്രസ്ഥാനത്തില്‍ നില്‍ക്കുവാനും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെയാണ് ഞാന്‍ എല്ലാം വളര്‍ന്നതും ഞാന്‍ ഈ നിലയിലെത്തിയതും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു എന്ന് പറയുന്ന രീതിയെല്ലാം ഉണ്ടായിട്ടുണ്ട്. സത്യം തന്നെയാണ് ഒരു നിര്‍വാഹവുമില്ലാത്തതുകൊണ്ട് പറ്റിപ്പോയതാണ്. എന്റെ മനസ് ആകെ കലുഷിതമായ ഒരവസ്ഥയിലാണുള്ളത്. കുറേ ദിവസങ്ങളായി ഞാന്‍ അനുഭവിക്കുന്ന മാനസികവ്യഥ എന്തായിരിക്കുമെന്ന് സഖാവിന് ഊഹിക്കാന്‍ കഴിയുമായിരിക്കും.

ഈ സങ്കടങ്ങളെല്ലാം നിരത്തി എന്തെങ്കിലും ഒരു ഡിസ്‌കൗണ്ട് ചെയ്തുതരണമെന്ന് പറയാന്‍ വേണ്ടിയല്ല സഖാവിനോട്് ഞാന്‍ ഈ മസേജ് അയക്കുന്നത്. തീര്‍ച്ചയായും എന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കുടംബജീവിതത്തിനകത്തും ഇന്നത്തെ നിലയിലേക്കുള്ള ഒരു മാറ്റത്തിന് ഈ പ്രസ്ഥാനവും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി സഖാക്കള്‍ ഇ.പി.ഉള്‍പ്പെടെ സഖാവ് എം.വി. ജയരാജേട്ടന്‍ ഉള്‍പ്പെടെ പി.ജയരാജേട്ടന്‍ ഉള്‍പ്പടെ നടത്തിയ സഖാക്കളുടെ അകമഴിഞ്ഞ സഹായങ്ങളും ബന്ധങ്ങളും എല്ലാം ഉണ്ടെന്ന് സത്യമാണ്.

അതിലുപരി പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ സഖാവ് എന്നെ ഈ സംഘടനക്കകത്ത് നിലനിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. ആ നന്ദിയും കടപ്പാടും ജീവിത്തില്‍ അങ്ങോളം നിലനിര്‍ത്തുമെന്ന് സഖാവിനോട് അറിയാക്കാന്‍ വേണ്ടി മാത്രമാണ് ഈ വോയ്‌സ് മെസേജ് അയക്കുന്നത്.

തീര്‍ച്ചയായും ഇനി സഖാവിനേയോ പാര്‍ട്ടി നേതാക്കന്‍മാരെ വിളിക്കാനോ ശല്യം ചെയ്യാനോ, തളിപ്പറമ്പിലെ പാര്‍ട്ടിക്കൊരു തലവേദനയുണ്ടാക്കാനോ, അതുപോലെ തന്നെ ഞാനൊരു ബാധ്യതയായിട്ട് പാര്‍ട്ടിക്ക് മാറാതിരിക്കാനുമുല്ല ശ്രമം എന്റെ ഭാഗത്തുനിന്നുണ്ടാവും.

പക്ഷെ, എനിക്കെന്റെതായ ചില നിലപാടുകളും സ്വീകരിച്ച് മുന്നോട്ടു പോകേണ്ടിവരും. അതുകൊണ്ട് നടപടിയൊന്നും നീട്ടിക്കൊണ്ടുപോകേണ്ട സഖാവെ, വളരെ പെട്ടെന്ന് തന്നെ നടപടിയെടുത്ത് പാര്‍ട്ടിയെ രക്ഷപ്പെടുത്തണമെന്ന ഒരഭ്യര്‍ത്ഥനയാണ്,

ഇതുവരെ വ്യക്തിപരമായും സംഘടനാപരമായും സഖാവ് എനിക്ക് ചെയ്തുതന്ന സഹായങ്ങള്‍ക്ക് അങ്ങേയറ്റം കടപ്പാടും നന്ദിയും എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയറിയിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു-സഖാവെ ഇനി വിളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും- ഞാന്‍ വിളിക്കാന്‍ ശ്രമിക്കില്ല എന്ന് മാത്രം അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു.-