തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക്ചുറ്റും സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണം ജനുവരി 21 ന്.

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രച്ചിറ ഇനി സൗരോര്‍ജ പ്രഭയില്‍ ഭക്തര്‍ക്ക് മികച്ച ആത്മീയാനുഭവമാകും.

ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെ തെക്കുഭാഗത്തായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണി കഴിപ്പിക്കപ്പെട്ട ആശ്രാമത്ത് ചിറ തളിപ്പറമ്പിന്റെ ഏറ്റവും വലിയ ജലസ്രോതസ്സാണ്.

ചിരപുരാതനമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ആശ്രാമത്ത് ചിറയ്ക്ക് ചുറ്റും ഇരുട്ട് മൂടിക്കിടക്കുന്നത് ഭക്തജനങ്ങള്‍ക്ക് ദുരിതമായി മാറിയിരുന്നു.

ഇതിന് പരിഹാരമായാണ് 40 സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചത്. ജനുവരി 21-ന് നടക്കുന്ന ചടങ്ങില്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വിളക്കുകള്‍ സമര്‍പ്പിക്കും.

ക്ഷേത്രച്ചിറയുടെ ഇന്നത്തെ ദുരിതാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പിന്റെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി അറിയപ്പെടുന്ന നീലകണ്ഠ അയ്യരുടെ (കമ്പനി സ്വാമി) പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട്, അദ്ദേഹത്തിന്റെ ചെറുമകന്‍ വിജയ് നീലകണ്ഠന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്, രാജരാഝശേവരന്റെ ഭക്തയും, കര്‍ണ്ണാടക സ്വദേശിനിയും യു.എസില്‍ താമസക്കാരിയുമായ എ.എസ്.ലക്ഷ്മി തന്റെ പിതാവ് എ.എല്‍.ഷമരാവോയുടെ സ്മരണക്കായി സൗരോര്‍ജ്ജ വിളക്കുകള്‍ വഴിപാടായി നല്‍കുന്നത്.

ജനുവരി 21 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രനടയിലാണ് സൗരോര്‍ജ വിളക്കുകളുടെ സമര്‍പ്പണച്ചടങ്ങ് നടക്കുക.

തമ്പുരാന്‍ നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി.രാജശേഖരന്‍ അധ്യക്ഷത വഹിക്കും.

സിനിമ-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ വിശിഷ്ടാതിഥിയാവും. കല്ലിങ്കീല്‍ പദ്മനാഭന്‍ (വൈസ് ചെയര്‍മാന്‍, തളിപ്പറമ്പ് നഗരസഭ) ഗോപിനാഥ് പണ്ണേരി (11-ാം വാര്‍ഡ് കൗണ്‍സിലര്‍), നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി (തന്ത്രി), കെ.പി.നാരായണന്‍ നമ്പൂതിരി (ട്രസ്റ്റി ടി ടി കെ ദേവസ്വം), പി.സി. വിജയരാജന്‍ (മുന്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍),

മൊട്ടമ്മല്‍ രാജന്‍ (വ്യവസായി), ടി.ടി. മാധവന്‍ (ട്രസ്റ്റി, ടി.ടി.കെ. ദേവസ്വം) സി.പി. ബലദേവന്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ടി കെ ദേവസ്വം), വി.കെ. കൃഷ്ണന്‍ നമ്പൂതിരി (സെക്രട്ടറി, തമ്പുരാന്‍ നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍) എന്നിവര്‍ പ്രസംഗിക്കും.

  തളിപ്പറമ്പ് പ്രസ്‌ഫോറം പ്രസിഡന്റ് എം.കെ.മനോഹരന്‍ സ്വാഗതവും വിജയ് നീലകണ്ഠന്‍ നന്ദിയും പറയും.