മോഷ്ടാക്കള്‍ വാതിലുകള്‍ തകര്‍ത്തു-ഒന്നരലക്ഷം രൂപയുടെ നഷ്ടം.

പിലാത്തറ: വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം, സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും വീടിന്റെ മുന്‍വശത്തേയും അകത്തെ മുറികളുടെയും അഞ്ച് വാതിലുകള്‍ മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ചു.

മണ്ടൂര്‍ കോക്കാട് ബസ്‌റ്റോപ്പിന് സമീപത്തെ ഇട്ടമ്മല്‍ ത്വാഹയുടെ വീടാണ് മോഷ്ടാക്കള്‍ നശിപ്പിച്ചത്. മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്.

തിങ്കളാഴ്ച്ചയാണ് ത്വാഹയും കുടുംബവും ഗള്‍ഫിലേക്ക് പോയത്. കുടുംബസമേതം ഗള്‍ഫിലായിരുന്ന ഇവര്‍ ത്വാഹയുടെ ഭാര്യയുടെ ഉമ്മ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു.

ഒരാഴ്ച്ചയോളം ഇവിടെതാമസിച്ച ശേഷമാണ് തിങ്കളാഴ്ച്ച തിരിച്ചു പോയത്. വാതിലുകള്‍ തകര്‍ത്തതില്‍ മാത്രം ഒന്നരലക്ഷത്തോളം രുപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.

പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്വര്‍ണ്ണമോ മറ്റ് വിലപിടിച്ച വസ്തുക്കളോ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല.