ധര്‍മ്മടം കവര്‍ച്ച മൂന്ന് പ്രതികള്‍ അറസ്റ്റില്‍.

ധര്‍മ്മടം: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ വടകര മുട്ടുങ്ങലിലെ എന്‍.കെ.മണി(40), തഞ്ചാവൂര്‍ ഗാന്ധിനഗര്‍ കോളനിയിലെ സെംഗിപ്പെട്ടിയില്‍ മുത്തു(32), തഞ്ചാവൂര്‍ വള്ളൂര്‍ പെരിയ നഗറിലെ ആര്‍. വിജയന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

ധര്‍മ്മടം പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിന് സമീപത്തെ റിട്ട.ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.കെ.സതീശന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയിലായത്.

മോഷണത്തിന്റെസൂത്രധാരനായ എന്‍ കെ.മണിയെ തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യക സ്‌ക്വാഡ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസിന്
തുമ്പുണ്ടായത്.

പ്രതികളായ രണ്ട് പേര്‍ കൊയിലാണ്ടി ഭാഗത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്വാനത്തില്‍ കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊയിലാണ്ടി, പള്ളൂര്‍ എന്നിവിടങ്ങളിലെ മോഷണത്തിന് പിന്നില്‍ ഇതേസംഘമാണെന്ന് പോലീസ് പറഞ്ഞു.

ഇവരില്‍ നിന്ന് കൊയിലാണ്ടി മോഷണകേസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു.

ഇക്കഴിഞ്ഞ 16 നായിരുന്നു പി.കെ.സതീശന്റെ വീട് കുത്തി തുറന്ന് 5 പവന്‍ സ്വര്‍ണവും അയ്യായിരം രൂപയും കവര്‍ന്നത്.

പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയല്‍ പറമ്പിലെ ഷാജിയുടെ ഇരുചക്ര വാഹനവും ഇവര്‍ കവര്‍ന്നു.

ബൈക്ക് പിന്നീട് എരഞ്ഞോളി കണ്ടിക്കല്‍ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ധര്‍മ്മടം എസ്.ഐ.സജിത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.

സി.സി.ടി.വി.ദൃശ്യങ്ങളും, വിരലടയാളങ്ങളുടെയും പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.