തൃച്ചംബരം കഴുത്തറുത്ത് കൊല: പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ജിവപര്യന്തം തടവും പിഴയും

തലശ്ശേരി: സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹ്യത്തും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ രത്തന്‍ മണ്ഡല്‍(49)നെ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു.

ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധികതടവ് അനുഭവിക്കണം.

തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി.മൃദുലയാണ് ശിക്ഷ വിധിച്ചത്.

2012 ഡിസംബര്‍ 3 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തളിപ്പറമ്പ് തൃച്ഛംബരം ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നു കൊണ്ടിരിക്കുകയായിരുന്ന റസിഡന്‍ഷ്യല്‍ ഫ്ളാറ്റില്‍(ഇന്നത്തെ അനുഗ്രഹ അപ്പാര്‍ട്ട്‌മെന്റ്) കോണ്‍ക്രീറ്റ് സെന്‍ട്രിംഗ് ജോലിക്കായി എത്തിയ

പശ്ചിമ ബംഗാള്‍ സൗത്ത് 24 ഫര്‍ഗാന സ്വദേശിയായ സുബ്രതോ മണ്ഡല്‍(30)നെ സഹതൊഴിലാളികള്‍ ജോലി കഴിഞ്ഞ് പോയ തക്കം നോക്കി വൈകിട്ട് 6.15 ഓടെ കൈയ്യില്‍ കരുതിയ സ്റ്റീല്‍ ബ്ലേഡ് കൊണ്ട് സുബ്രതോമണ്ഡലിന്റെ കഴുത്തിന് മുന്‍വശം കുറുകെ മുറിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

തൊഴില്‍ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്.

തളിപ്പറമ്പ് എ.എസ്.ഐ ആയിരുന്ന പ്രേമരാജന്‍ റജിസ്റ്റര്‍ ചെയ്തകേസില്‍ ഇന്‍ക്വസ്റ്റ് നടത്തിയത് തളിപ്പറമ്പ് എസ്.ഐയായിരുന്ന അനില്‍കുമാറാണ്.

അന്നത്തെ സി.ഐ എ.വി ജോണ്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാംദാസ് ഹാജരായി.