വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

പയ്യാവൂര്‍ മരുതുംചാലിലെ സി.കെ.മോഹനന്‍ എന്ന കൊല്ലന്‍ മോഹനനെയാണ് (59) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2016 സെപ്തംബര്‍ 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

12 ന് രാവിലെ 7.30 ന് മരുതുംചാല്‍ ബസ്റ്റോപ്പിനടുത്തുവെച്ച് മോഹനന്‍ വീട്ടമ്മയോട് 1000 രൂപക്ക് ഉറപ്പിക്കാമോ എന്ന് ലൈംഗികചുവയോടെ ചോദിക്കുകയും പിന്നീട് ഉച്ചക്ക് 1.30ന് ഇവരുടെ വീട്ടിലെത്തി അതിക്രമിച്ച് ക.യറി ഇവരുടെ നൈറ്റി വലിച്ചുകീറുകയും തറയില്‍ പിടിച്ചുകിടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

അന്നത്തെ പയ്യാവൂര്‍ എസ്.ഐ സി.മല്ലിക, എസ്.ഐ. ടി.ടി.സത്യലാല്‍ എന്നിവരാണ് കേസന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റുത്രം സമര്‍പ്പിക്കുകയും ചെയ്തത്.

സെക്ഷന്‍ 354 പ്രകാരം 3 വര്‍ഷം തടവും 50,000 പിഴയും 450 പ്രകാരം 7 വര്‍ഷം തടവും 50,000 പിഴയും സെക്ഷന്‍ 511(376)പ്രകാരം 10 വര്‍ഷം തടവും 50,000 പിഴയുമാണ് ശിക്ഷ.

ആകെ 20 വര്‍ഷത്തെ ശിക്ഷ 10 വര്‍ഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.