ഗ്രാമീണ്‍ ബാങ്കിന്റെ പിഎഫ് നിഷേധം ആനുകൂല്യം കാത്ത് 23 വര്‍ഷം

മലപ്പുറം: അര്‍ഹമായ പിഎഫ് ആനുകൂല്യത്തിന് 23 വര്‍ഷമായി കാത്തിരി ക്കുകയാണ് കേരള ഗ്രാമീണ്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍, പി എഫ് കമീഷന്റെ അനുകൂല വിധിയുണ്ടായിട്ടും ബാങ്ക് മാനേജ്‌മെന്റ് തുടരുന്ന നിയമ വ്യവഹാരമാണ് ഇതിന് കാരണം.

പിരിഞ്ഞുപോയാല്‍ ആനുകൂല്യം കിട്ടില്ല എന്നതിനാല്‍ വാര്‍ധക്യകാലത്തും ജോലിതുടരുകയാണ് മുന്നൂറോളം കളക്ഷന്‍ ഏജന്റുമാര്‍. ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാരുടെ കമ്മീഷന്‍ ശമ്പളത്തിന് തുല്യമാണെന്നും ഇവര്‍ ഐ.ഡി ആക്ടില്‍ ഉള്‍പ്പെടുമെന്നും 2001 ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതുപ്രകാരം അര്‍ഹമായ ഗ്രാറ്റുവിറ്റി നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ പിഎഫ് കമീഷണര്‍ക്ക് നിവേദനം നല്‍കി. 2005 ല്‍ കോഴിക്കോട് റീജണല്‍ പിഎഫ് കമീഷന്‍ അനുകൂലമായി ഉത്തരവിട്ടു.

ഈ നടപടി ചോദ്യം ചെയ്ത് ഗ്രാമീണ്‍ ബാങ്ക് മാനേജ്‌മെന്റ് പിഎഫ് അപ്പലറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2013-ല്‍ ഹൈക്കോടതി സിങ്കിള്‍ ബെഞ്ചും 2016-ല്‍ ഡിവിഷന്‍ ബെഞ്ചും അപ്പീല്‍ തള്ളി. തുടര്‍ന്നും കളക്ഷന്‍ ഏജന്റുമാരെ പിഎഫില്‍ ചേര്‍ക്കാത്തത് കോടതിയലക്ഷ്യമാകുന്നതിനാല്‍ 2019-ല്‍ ഹൈക്കോടതി വിധിക്കെതിരെ ബാങ്ക് സുപ്രീംകോടതിയെ സമീപിച്ചു.

ഗ്രാറ്റുറ്റി, പി.എഫ്, എന്നിവ അനുവദിക്കണമെന്നും കളക്ഷന്‍ ഏജന്റുമാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാകില്ലെന്ന് വാദിക്കുമ്പോഴും 400 താല്‍ക്കാലിക ജീവനക്കാരെ ബാങ്ക് പി.എഫില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപത്തില്‍ ബാങ്ക് സര്‍വകാല റെക്കോഡി ലെത്തിയതിന്റെ ഫലമായി ജീവനക്കാര്‍ക്ക് 15 ദിവസത്തെ വേതനം ബോണസായി നല്‍കിയിരുന്നു. അന്നും നിക്ഷേപ ഏജന്റുമാരെ അവഗണിച്ചു.

മാതൃബാങ്കായ കാനറ ബാങ്കിലെ കളക്ഷന്‍ ഏജന്റുമാര്‍ക്കും പിഎഫ് ആനുകൂല്യം നല്‍കേണ്ടിവരുമെന്നതിനാലാണ് ഗ്രാമീണ്‍ ബാങ്ക് നിയമ യുദ്ധം തുടരുന്നതെന്ന് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി അറിയിച്ചു.