ഞങ്ങള്‍ പണക്കാരാണ്-എന്തും ചെയ്യും- പുഴമാത്രമല്ല സര്‍വ്വവും കയ്യേറും-ആരാ ചോദിക്കാന്‍?

കരുവഞ്ചാല്‍: അവധിമുതലെടുത്ത് കയ്യേറ്റക്കൊള്ളക്കാര്‍ ഒരുങ്ങി, പൊതുപ്രവര്‍ത്തകുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.

ഇന്ന് രാവിലെ മുതലാണ് ഒരു സംഘം ഭൂമാഫിയക്കാര്‍ കരുവഞ്ചാല്‍ പുഴയോരം കയ്യേറാന്‍ ആരംഭിച്ചത്.

കരുവഞ്ചാല്‍ ടൗണില്‍ പുഴയുടെ നീരവുകള്‍ മണ്ണിട്ട് നികത്തി മതിലുകള്‍ കെട്ടിക്കൊണ്ടു നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമായിട്ടുള്ള നിയമനടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്‍വയണ്‍മെന്റ് മിഷന്‍(എന്‍ എച്ച് ആര്‍ ഇ എം) ആലക്കോട് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് നിലവില്‍ തളിപ്പറമ്പ് ആര്‍ ഡി ഒ, നടുവില്‍ പഞ്ചായഞ്ഞ് സെക്രട്ടറി, വെള്ളാട് വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് സംഘടനപരാതി നല്‍കിയിരുന്നു.

കരുവന്‍ചാല്‍ ടൗണില്‍ പുഴയുടെ ഭാഗം സര്‍വ്വേ നമ്പര്‍ 6/1, 6/2 എന്നീ രണ്ട് സര്‍വ്വേ നമ്പറുകള്‍ ചേരുന്നിടത്താണ് നിലവില്‍ കൈയ്യേറ്റം നടക്കുന്നത്.

ബക്രീദ് അവധിയുടെ മറവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല എന്നുള്ള സാഹചര്യം മുതലെടുത്ത് ശനിയാഴ്ച ആരംഭിച്ച തുടര്‍ നിര്‍മ്മാണങ്ങള്‍ എന്‍ എച്ച് ആര്‍ ഇ എം പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ ഇടപെട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറുടെ- നിര്‍ദ്ദേശാനുസരണം ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഈ വിഷയത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് രേഖാമൂലം പരാതി നല്‍കാന്‍ സംഘടന തീരുമാനിച്ചു.

വെള്ളാട്, ആലക്കോട് വില്ലേജുകളില്‍ ഉള്ള ഇത്തരം കൈയ്യേറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കും.

കരുവന്‍ചാല്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ കരുവന്‍ചാല്‍ പാലം വരെയുള്ള ഭാഗത്ത് നടത്തിയിരിക്കുന്ന കൈയ്യേറ്റങ്ങള്‍ക്കെതിരെ പഞ്ചായത്ത് ഓംബുഡ്‌സ്മാന് പരാതി നല്‍കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജയ്‌സന്‍ ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു.

ടി.വി.സൂരജ്, ബിജു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

കയ്യേറിയഭാഗം പഴയപടിയാക്കി മാറ്റാതെ വീണ്ടും അടുത്ത് വരാനിരിക്കുന്ന അവധികള്‍ ഉപയോഗപ്പെടുത്തി തുടര്‍ കയ്യേറ്റങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് പരിസ്തിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.