മതിലുപൊളി രാഷ്ട്രീയമൊക്കെ പഴഞ്ചന്‍-സി.പി.എം ജനങ്ങളെ സ്‌നേഹിക്കുന്ന പ്രസ്ഥാനമായി മാറൂ.

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സി.പി.എം സ്വീകരിക്കുന്ന ചില മാര്‍ഗങ്ങള്‍ കാണുമ്പോള്‍ ഈ പ്രസ്ഥാനം എത്രമാത്രം പഴഞ്ചനായ രീതിയിലാണ് 21-ാം നൂറ്റാണ്ടിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതെവയ്യ.

ഇന്ന് പുലര്‍ച്ചെ
കുറ്റ്യേരിയില്‍ മതില്‍ പൊളിച്ച് സംഘര്‍ഷത്തിന് സി.പി.എം ശ്രമിച്ചതായാണ് ബി.ജെ.പി ആരോപിക്കുന്നത്.

പുലര്‍ച്ചെ 12.05 ന് ബൈക്കിലെത്തിയ ഒരു സംഘം സി.പിഎമ്മുകാര്‍ ചേര്‍ന്നാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയ മതില്‍ തകര്‍ത്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം.

കാരണം ഈ മതിലില്‍ നമ്മുടെചിഹ്നം താമര എന്നെഴുതി താമര ചിഹ്നം വരച്ചിരുന്നുവത്രേ.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഇതേപ്പറ്റി സ്ഥലത്ത് സി.പി.എം അക്രമം നടത്തിയിരുന്നു.

ശബ്ദം കേട്ട് സമീപത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ബി ജെ പി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനേയും ഭാര്യയേയും അക്രമിസംഘം കല്ലെറിഞ്ഞ ഓടിച്ചതായാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

ഭാഗ്യം കൊണ്ട് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുതായാണ് വിവരം.

കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ കായികമായും മറ്റുവിധത്തിലും നേരിട്ട പാര്‍ട്ടിയാണ് സി.പി.എം.

നിരവധിപേര്‍ രക്തസാക്ഷികളായി.

ഇപ്പോഴും കേരളത്തില്‍ രക്തസാക്ഷിപ്പട്ടികയില്‍ ഒന്നാമത്തെ പാര്‍ട്ടി സി.പി.എമ്മാണ്.

അതേസമയം ഏറ്റവും കൂടുതല്‍ ബഹുജനാടിത്തറയുള്ള പാര്‍ട്ടിയും സി.പി.എമ്മാണ്.

കഴിഞ്ഞ 10 വര്‍ഷമായി കേരളം ഭരിക്കുന്നതും സി.പി.എം നേതൃത്വത്തിലാണ്.

കുറ്റ്യേരി വില്ലേജ് തളിപ്പറമ്പ് പ്രദേശത്തെ പാര്‍ട്ടിയുടെ ബീജിംഗ് ആയാണ് ആ പാര്‍ട്ടി കരുതുന്നത്.

ബി.ജെ.പി അവിടെ ഒരു പ്രധാന രാഷ്ട്രീയകക്ഷിയേ അല്ല.

ഈ സാഹചര്യത്തില്‍ അവിടെ ഒരു ചുമരെഴുത്ത് വന്നാല്‍ സി.പി.എം ഒലിച്ചുപോകുമോ-താമര വരച്ച മതില്‍ തകര്‍ക്കപ്പെട്ടതോടെ അവിടെ ബി.ജെ.പിക്ക് വളരാന്‍ സി.പി.എം വളമിട്ടുകൊടുക്കുകയാണ് ചെയ്തത്.

അധികം വൈകാതെ സി.പി.എമ്മിന് ഇവിടെ ഏറ്റവും വലിയ എതിര്‍ ശബ്ദമായി ബി.ജെ.പി മാറും.

ഇനിയെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം തയ്യാറാവണം.

ബി.ജെ.പിയേക്കാള്‍ കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കണം.

എങ്കിലേ നിലനില്‍ക്കാന്‍ കഴിയൂ.

പീഡിപ്പിക്കപ്പെടുന്നവന്റെ പക്ഷം ചേരാലാണ് സാധാരണക്കാരന്റെ രാഷ്ട്രീയം.