വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണമോതിരം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.

വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ താഹ(50)ആണ് പിടിയിലായത്.

ഇന്നലെ രാത്രി 11 ന് കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.

പയ്യാവൂര്‍ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ കാടങ്കോട്ട് വീട്ടില്‍ നാരായണന്‍(74)നെയാണ് ഭാസ്‌ക്കരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ താഹ പറ്റിച്ചത്.

ജനുവരി 7 ന് പയ്യാവൂര്‍ ബസ്റ്റാന്റിലെ കടക്ക് മുന്‍വശത്തുനിന്ന് നാരായണനെ പരിചയപ്പെട്ട താഹ ഭാസ്‌ക്കരന്‍ എന്ന് പരിചയപ്പെടുത്തി സംസാരത്തിലൂടെ നാരായണനെ പ്രലോഭിപ്പിച്ച്

തളിപ്പറമ്പിലേക്ക് കൊണ്ടുപോകുകയും ബസില്‍ വരുമ്പോള്‍ വളക്കൈയില്‍ വെച്ച് നാരായണന്റെ കൈവിരലിലെ മോതിരം നോക്കി നല്ല മോതിരമാണെന്ന് പറഞ്ഞ് നോക്കാനായി വാങ്ങി തിരികെ നല്‍കി.

തളിപ്പറമ്പില്‍ എത്തിയ ശേഷം ന്യൂസ് കോര്‍ണറിന് സമീപം വെച്ച് നാരായണന്റെ കൈവിരലില്‍ ഉണ്ടായിരുന്നതുപോലുള്ള ഒരു മോതിരം എനിക്കും പണിയണമെന്നും ഇത് സ്വര്‍ണപ്പണിക്കാരനെ കാണിക്കാന്‍ തരാമോ എന്ന് ചോദിച്ച് വാങ്ങിയ ശേഷം ഇപ്പോള്‍ വരാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.

പയ്യാവൂരിലെയും തളിപ്പറമ്പിലെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വയോധികരെ പരിചയപ്പെട്ട് പ്രലോഭിപ്പിച്ച് തട്ടിപ്പുനടത്തലാണ് ഇയാളുടെ സ്ഥിരം രീതിയെന്ന് പോലീസ് പറഞ്ഞു.

തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, പോലീസുദ്യോഗസ്ഥരായ ബിജേഷ്, സുജേഷ്, ജെയ്‌മോന്‍ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.