ജനപ്രതിനിധികള്‍ക്ക് മാകൃകയായി വരഡൂല്‍ വാര്‍ഡംഗം നജ്മ മുസ്തഫ.

തളിപ്പറമ്പ്: വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിന് പരിഹാരം കണ്ട് വരഡൂല്‍ വാര്‍ഡംഗം നജ്മ മുസ്തഫ ജനപ്രതിനിധികള്‍ക്ക് മാതൃകയായി.

തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് തെക്കുഭാഗത്ത ഗേറ്റില്‍ നിന്നും ഭ്രാന്തന്‍കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ പ്രശ്‌നങ്ങളാണ് വാര്‍ഡംഗം ഇടപെട്ട് പരിഹരിച്ചത്.

വര്‍ഷങ്ങളായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയുടെ മുമ്പാകെ വന്ന പരാതികളില്‍ അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിന്റെ അവസ്ഥ ശോചനീയമായിരുന്നു.

ഏകദേശം 300 മീറ്ററോളം നീളമുള്ള റോഡില്‍ നിലവിലുള്ള ഓവുചാലില്‍ വാഹനങ്ങള്‍ തെന്നിവീണ് ദിവസേന അപകടങ്ങള്‍ പതിവായിരുന്നു.

ഓവുചാലിന് തെക്കേ ഭാഗവും വടക്കേ ഭാഗവും മണ്ണ്‌നികന്ന് റോഡ് ലെവല്‍ ആയിട്ടാണ് ഉള്ളതെങ്കിലും മധ്യഭാഗത്ത് ചാലിന് ആഴംകൂടിയ കാരണം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ സാധിക്കാതെ ചാലുകളില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരുന്നു.

ഫയര്‍ സര്‍വീസ് വാഹനം പോലും രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ഈ ചാലില്‍ പതിച്ച് രക്ഷാപ്രവര്‍ത്തനം സമയത്തിന് നടക്കാന്‍ പറ്റാത്ത അവസ്ഥ പോലും ഉണ്ടായിരുന്നു.

ഈ പ്രശ്‌നം ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോടും പലതവണ ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന് പൊതുപ്രവര്‍ത്തകന്‍ ആനപ്പള്ളി ഗോപാലന്‍ പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വരഡുല്‍ വാര്‍ഡ് മെമ്പര്‍ നജ്മ മുസ്തഫ ഈ ഗൗരവതരമായ ഈ ഗതാഗത പ്രശ്‌നം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയും ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട താല്‍ക്കാലിക അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

നജ്മ മുസ്തഫയുടെ നേതൃത്വത്തില്‍ സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് ഓവുചാല്‍ നികത്തി താല്‍ക്കാലികമായി പ്രശ്‌നത്തിന് പരിഹാരം കണ്ടത്.