മുയ്യത്തെ ആഷിഖിന്റെ സൈബര്‍വലയില്‍ വായാട്ടെ മുഹമ്മദ് അഷ്‌ക്കറും

പരിയാരം: സൈബര്‍ സാമ്പത്തിക തട്ടിപ്പില്‍ രണ്ടുപേര്‍ക്കെതിരെ കൂടി പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

മുയ്യം പള്ളിവയല്‍ സ്വദേശി ആഷിഖ്, പരിയാരം വായാട്ടെ റംസാന്റെ മകന്‍ കുണ്ടിലെ പുരയില്‍ കെ.പി.മുഹമ്മദ് അഷ്‌ക്കര്‍(24) എന്നിവരുടെ പേരിലാണ് കേസ്.

സമാനസംഭവത്തില്‍ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആഷിഖിന് അനധികൃതമായി സൈബര്‍ കുറ്റകൃത്യത്തിലൂടെ ലഭിച്ച നാല് ലക്ഷം രൂപ ബന്ധുവായ അഷ്‌ക്കറിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ഇയാള്‍ ചെക്ക് വഴി പണം പിന്‍വലിച്ച് ആഷിഖിന് നല്‍കുകയുമായിരുന്നു.

ഇതിന് 2000 രൂപ കമ്മീഷനായി കൈപ്പറ്റുകയും ചെയ്തു.

അഷ്‌ക്കറിന്റെ തളിപ്പറമ്പ് ചിറവക്ക് ശാഖയിലെ ഐ.ഡി.ബി.ഐ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകള്‍.

എസ്.ഐ സി.സനീത്, ഗ്രേഡ് എസ്.ഐ പ്രകാശന്‍, സി.പി.ഒ സിന്ധു, ഡ്രൈവര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ അഷ്‌ക്കറിന്റെ വായാട്ടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2024 ഡിസംബര്‍-11 ന് രാത്രി 12 മണിയോടെ ബന്ധപ്പെട്ട ആഷിഖ് കുറച്ചധികം പണം അക്കൗണ്ടിലിടട്ടെ എന്ന് ചോദിച്ചത് സമ്മതിച്ചുവെന്നും പിറ്റേന്ന് പണം വന്നതായി മെസേജ് ലഭിക്കുകയും ചെയ്തു.

നാല് ലക്ഷത്തി ആയിരം രൂപയാണ് ലഭിച്ചത്.

നാല് ലക്ഷം രൂപ ചെക്ക് മുഖേനയും 100 രൂപ ഗൂഗിള്‍പേ വഴിയും നല്‍കി.

ഒന്‍പത് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ച് നല്‍കിയതെന്നും ഇതിന് 2000 രൂപ കമ്മീഷന്‍ ലഭിച്ചതായും അഷ്‌ക്കര്‍ സമ്മതിച്ചിട്ടുണ്ട്.

ചെക്ക്ബുക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.