കഞ്ചാവ്, ഹാഷിഷ്-കാഞ്ഞിരങ്ങാട്ടെ നിഷാദ്‌മോന്‍ കുടുങ്ങി

തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണുര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാര്‍ട്ടി നടത്തിയ രാത്രി കാല പട്രോളില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് 21 ഗ്രാം ഹാശിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂരിലെ എ.സി.നിഷാദ് മോന്‍(48)പിടിയിലായത്.

ഇയാള്‍ മുന്‍ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്.

തളിപ്പറമ്പ് മേഖലയിലും പൂവം കാഞ്ഞിരങ്ങാട് മേഖലയിലും മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാന കണ്ണിയാണ് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

കേരളത്തിന് പുറത്ത് വാഹനവുമായി പോയാല്‍ മംഗാലാപുരത്ത് നിന്ന് തിരികെ വരുമ്പോഴാണ് കഞ്ചാവും ഹാഷിഷും കൊണ്ടുവരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

ഇയാളുടെ കെ.എല്‍-59. എച്ച്.2143 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മലപ്പട്ടം അഷറഫ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഇബ്രാഹിം ഖലീല്‍, നികേഷ്, ഫെമിന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.