മുഖ്യമന്ത്രി പദ ചര്‍ച്ചയില്‍ നിന്നും കെ.സി.തല്ക്കാലം ഔട്ട്-പി.എ.സി ചെയര്‍മാനായി പുനര്‍നിയമനം.
കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടയില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമുണര്‍ത്തി കെ.സി. വേണുഗോപാലിന് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം.
വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലിക്കിടയില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി കെ.സി.വേണുഗോപാല്‍ എത്തിയേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി.
ഇതുവഴി കെ.സി മുഖ്യമന്ത്രി പദത്തിനായുള്ള ബലാബലത്തില്‍ നിന്നു പുറത്തായെന്നു കരുതുന്നവര്‍ ഏറെയാണ്.
എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്കു നിയോഗിക്കപ്പെടുന്ന പക്ഷം പി.എ.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലെത്താനാവുമെന്ന് കെ.സി വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പി.എ.സി അധ്യക്ഷ സ്ഥാനത്തേക്ക് 2026-27 വര്‍ഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപിച്ചത്.
ലോക്സഭയില്‍ നിന്നുള്ള 15 പേരും രാജ്യസഭയില്‍ നിന്നുള്ള ഏഴുപേരും ഉള്‍പ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്.
ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെ പി.എ.സി അധ്യക്ഷനായി നിയമിക്കുകയാണ് കീഴ്വഴക്കം.
ഇതനുസരിച്ചാണ് കെ.സി വീണ്ടും പദവിയിലെത്തുന്നത്.
മുസ്ലീംലീഗ് വി.ഡി.സതീശനെ പിന്തുണയ്ക്കുകയാണെന്ന സൂചന പരസ്യമായി അറിയിച്ച സാഹചര്യത്തിലാണ് കെ.സി ഡല്‍ഹിയില്‍ തുടരാന്‍ തീരുമാനിച്ചതെന്ന് സൂചനകളുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്റെ അഭിപ്രായത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യം ലഭിക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
കെ.സി.വേണുഗോപാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാകുന്ന പക്ഷം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്നാല്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് കെ.സിയെ പിന്തുണയ്ക്കുന്നര്‍ പറയുന്നത്.
എം.എല്‍.എമാരുടെ പിന്തുണ നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനായിരിക്കും.
രണ്ടാമത് ചെന്നിത്തലയായിരിക്കും. എന്നാല്‍ ഘടകകക്ഷികളുടെ പിന്തുണയാണ് സതീശന് ബലമായി കാണുന്നത്.
തിങ്കളാഴ്ചത്തെ ഫലപ്രഖ്യാപനം അനൂകൂലമായാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നത് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാകും എന്ന കാര്യം ഉറപ്പാണ്.

