അവിഹിതം ഭാര്യ കയ്യോടെ പിടികൂടി-പോലീസുകാരന് സസ്‌പെന്‍ഷന്‍-

കണ്ണൂര്‍: അവിഹിതം ഭാര്യ കയ്യോടെ പിടികൂടിയ സംഭവത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവായ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജുവിനെയാണ്(സി-6374) റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം നടന്നത്.

പരിയാരം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയായ അറത്തിപ്പറമ്പിലാണ് പോലീസുകാരന്റെ വീട്.

സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ രാവിലെ ഓഫീസിലേക്കും ഷിജു പോലീസ് സ്‌റ്റേഷനിലേക്കും പോയതായിരുന്നു.

ഭാര്യ 11.30 ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പുറത്തുനിന്ന് പൂട്ടിയത് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്നും ശബ്ദം കേട്ടു.

ജനല്‍ വഴി നോക്കിയപ്പോഴാണ് ഭര്‍ത്താവിനെ മറ്റൊരു യുവതിക്കൊപ്പം കിടപ്പുമുറിയില്‍ കണ്ടത്. ഇവര്‍ വിവരം ഉടന്‍തന്നെ പയ്യന്നൂര്‍ എസ്.ഐ പി.വിജേഷിനെ ഫോണിലൂടെ വിവരമറിയിച്ചു.

അറത്തിപ്പറമ്പ് പരിയാരം പോലീസ് പരിധിയിലായതിനാല്‍ വിജേഷ് വിവരം പരിയാരം എസ്.ഐ.രൂപ മധുസൂതനന് കൈമാറി.

എസ്.ഐ വനിതാ പോലീസുകാരോടൊപ്പം എത്തി വാതില്‍ തുറന്ന് പോവീസുകാരനെയും യുവതിയെയും കസ്റ്റഡിയിലേടുത്തു.

ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ പോലീസ് ഇവരുടെ പേരില്‍ കേസെടുത്തില്ല.

എന്നാല്‍ രാത്രിയില്‍ പോലീസുകാരന്‍ കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുന്ന ഫോട്ടോ സഹിതം ഭാര്യക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സന്ദേശമയച്ചു.

ഈ വിവരവും ഭാര്യ പരിയാരം പോലീസില്‍ അറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തുമ്പോള്‍ പോലീസുകാരന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്നു.

കേസെടുത്തില്ലെങ്കിലും പോലീസുകാരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാല്‍ ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ അന്വേഷണം നടത്തി റൂറല്‍ എസ്.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ഔദ്യോഗിക ഡ്യൂട്ടിയിലിരിക്കെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവും കാണിച്ചതിനാല്‍ 1958 ലെ കെ.പി.ഡി.ഐ.പി ആന്റ് എ റൂള്‍സിലെ ചട്ടം 07 പ്രകാരമാണ് സസ്‌പെന്‍ഷന്‍. തളിപ്പറമ്പ് സ്റ്റേഷനില്‍ ഉള്‍പ്പെടെ ജോലിചെയ്തയാളാണ് ഷിജു.