എം.സി.ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ നിര്യാതയായ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് വിട്ടുനല്‍കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അവരുടെ നേരത്തെയുള്ള ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നത്.

ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ജോസഫൈന്‍, കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

ജോസഫൈന്റെ മൃതദേഹം ഇന്നു രാത്രിയോടെ അങ്കമാലിയിലെത്തിക്കും.

പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള വൊളന്റിയര്‍ പരേഡിനുശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് കണ്ണൂരില്‍ നിന്ന് പുറപ്പെടും.

എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ മൃതദേഹത്തെ അനുഗമിക്കും.

നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലും സിഎസ്‌ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നുണ്ട്.

പൊതുദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുക.

നിലപാടുകള്‍ക്ക് കാരിരുമ്പിന്റെ കരുത്തുള്ള നേതാവായിരുന്നു എം.സി. ജോസഫൈന്‍.

വിമര്‍ശനങ്ങളെ ഭയക്കാതെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വം നിലപാടുകളിലെ ആ ധൈര്യം തന്നെയാണ് വൈപ്പിന്‍കരയില്‍നിന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വരെ ജോസഫൈനെ എത്തിച്ചത്.

വിമര്‍ശനങ്ങളില്‍ പതറാത്ത നിലപാടിന്റെ കരുത്തുള്ള സഖാവിനെയാണ് എം.സി. ജോസഫൈന്‍ വിട പറയുമ്പോള്‍ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത്.