പയ്യന്നൂര്‍ പെരുമ്പയില്‍ അപകടം; യുവാവ് മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍ പെരുമ്പയില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ച സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 2.30 നായിയിരുന്നു അപകടമെന്നാണ് വിവരം.

മയ്യില്‍ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്.

തിരുവട്ടൂര്‍ സ്വദേശി ഷിബില്‍ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാര്‍ഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവര്‍ രാത്രി ഒന്നരയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് വിവരം.

തുടര്‍ന്ന് അവിടെനിന്നും കാറില്‍ പയ്യന്നൂരില്‍ ടൗണില്‍ ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന്
പോകവെ പെരുമ്പ പെട്രോള്‍പമ്പിനടുത്ത് വച്ചാണ് അപകടം നടന്നത്.

പയ്യന്നൂര്‍ ടൗണ്‍ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍ ഷാഹിദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

കാറിലുണ്ടായിരുന്നവര്‍ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

ഇക്കാര്യവും അപകടത്തിന്റെ യഥാര്‍ഥ കാരണവും പോലീസ് അന്വേഷിച്ചുവരികയാണ്.

മരിച്ച ഷാഹിദ് മയ്യില്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സെക്കീനയുടെയും മകനാണ്.

സഹോദരി: ഫാത്തിമ.

നിരത്തും പാലം എസ് എസ് എഫ് യൂണിറ്റ് ജനറല്‍ സെക്രട്ടറിയാണ് ഷാഹിദ്. 

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.