കെ.പി.കുമാരന്റെ അതിഥി. @49.

      കെ.പി.കുമാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് അതിഥി.

1975 മെയ് 2 നാണ് കൊട്ടാരക്കര, പി.ജെ.ആന്റണി, ഷീല, ബാലന്‍ കെ നായര്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച അതിഥി റിലീസായത്.

ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം.

സീമന്തിനി നിന്‍ ചൊടികളിലാരുടെ എന്ന മനോഹരഗാനം (വയലാര്‍-ദേവരാജന്‍) കൊണ്ട് പ്രശസ്തമാണ് അതിഥി.

ആര്‍കെ ശേഖര്‍ (എ ആര്‍ റഹ്‌മാന്റെ അച്ഛന്‍) ആയിരുന്നു പശ്ചാത്തലസംഗീതം.

ആര്‍.എം.കസ്തൂരിയാണ് ക്യാമറ, എഡിറ്റര്‍-രവികിരണ്‍, ഷോ ക്രാഫ്റ്റ്‌സാണ് പരസ്യം. ദീപ്തിഫിലിംസ് വിതരണം ചെയ്തു.

മുമ്പ് നാടകപ്രവര്‍ത്തകനായിരുന്ന കെപി കുമാരന്റെ നാടകമായിരുന്നു അതിഥി. ഗോദോയെ കാത്ത് എന്ന വിശ്രുത നാടകം അതിഥിയെ സ്വാധീനിച്ചിട്ടുണ്ടാവണം.

72 ലായിരുന്നു നാടകാവതരണം. ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവര്‍ എന്നാണ് അതിഥിയുടെ പോസ്റ്ററിലെ പരസ്യവാചകം.

ഐവി ശശിയുടെ ആദ്യചിത്രം ഉത്സവവും പിന്നീട് അവളുടെ രാവുകളും നിര്‍മ്മിച്ച എം.പി.രാമചന്ദ്രനാണ് അതിഥി നിര്‍മ്മിച്ചത്.

പണ്ട് വീട് വിട്ടിറങ്ങിയ യുവാവ് (ഇപ്പോള്‍ ധനികന്‍) തിരിച്ചു വരുമെന്നൊരു പ്രതീക്ഷയില്‍ കഴിയുകയാണ് തകര്‍ന്ന ഒരു കുടുംബം. ബിസിനസ്സില്‍ പരാജയപ്പെട്ട ഭര്‍ത്താവിനെ കുറ്റം പറയാതെ, അടുക്കളയാണ് തന്റെ ലോകം എന്ന് വിശ്വസിക്കുന്ന ഭാര്യ, പരാജയത്താല്‍ തകര്‍ന്ന് കഞ്ചാവില്‍ അഭയം തേടിയ ഭര്‍ത്താവ്, ദേഹാദ്ധ്വാനം മൂലധനമാക്കി നാളെയ്ക്കുള്ള സ്വപ്നങ്ങള്‍ നെയ്യുന്ന മെക്കാനിക്ക് കാമുകന്‍, നൃത്തത്തിന്റെ ലഹരിയില്‍ ജീവിക്കുന്ന നര്‍ത്തകിയായ കാമുകി എന്നീ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് സിനിമ.

അസാധ്യമായ ഒരു ലോകത്ത് അകപ്പെടുന്ന മനുഷ്യന്റെ ആകുലതകള്‍. ഓരോ മനുഷ്യനും അപരനും തനിക്ക് തന്നെയും അതിഥിയാണ്.
സ്വയംവരം എന്ന അടൂര്‍ ചിത്രത്തിന്റെ സഹസംവിധായകനാണ് കെപി കുമാരന്‍.

ജെസി ഡാനിയേല്‍ അവാര്‍ഡ് ജേതാവാണ്. 11 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെപി കുമാരന്റെ ആദ്യചിത്രമാണ് അതിഥി. മാധവിക്കുട്ടിയുടെ രുഗ്മിണി എന്ന കഥ സിനിമയാക്കിയിട്ടുണ്ട്.

ഇബ്സന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന പ്രശസ്ത നാടകത്തിന്റെ സ്വാതന്ത്രാവിഷ്‌ക്കരമാണ് മോഹന്‍ലാല്‍ അഭിനയിച്ച ആകാശഗോപുരം എന്ന ചിത്രം.

കുമാരനാശാനെപ്പറ്റിയുള്ള ഗ്രാമവൃക്ഷത്തിലെ കുയില്‍ അവസാന ചിത്രം.