ചുഴലിക്കാറ്റില്‍ കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം

 

പയ്യന്നൂര്‍: ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം.

വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുകയും റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു.

പുത്തൂര്‍കുന്ന് ഭാഗത്താണ് കാറ്റ് വന്‍ നാശം വിതച്ചത്.

പുത്തൂര്‍കുന്നില്‍ പി.പി.ചന്തുക്കുട്ടി നമ്പ്യാര്‍, പി.ടി.അനന്തന്‍ എന്നിവരുടെ 160 ഓളം ഏത്തവാഴകള്‍ പൂര്‍ണ്ണമായും നശിച്ചു.

200ഓളം വാഴകള്‍ നട്ടതില്‍ 40ഓളം വാഴകള്‍ മാത്രമാണ് അവശേഷിച്ചത്.

കുലച്ചതും കുലക്കാനായതുമായ വാഴകള്‍ നിലം പൊത്തിയതോടെ ഒരു വര്‍ഷത്തെ അധ്വാനമാണ് കാറ്റെടുത്തത്.

തൊട്ടടുത്ത വയലില്‍ എ.വി.രാഘവന്റെ പത്തോളം വാഴകള്‍ പൊട്ടിവീണു.

നിരവധി സ്ഥലങ്ങളില്‍ മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും റബ്ബര്‍, കവുങ്ങ് വിളകളും പൊട്ടിവീണു.

വെള്ളാലത്തമ്പലം – പുത്തൂര്‍കുന്ന് റോഡില്‍ മരം പൊട്ടിവീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു.

തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്.

ഇതേതുടര്‍ന്ന് പുത്തൂര്‍കുന്ന്,തുമ്പോട്ട, കോട്ടത്തുംചാല്‍, പരിയാരം പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു.

ഉച്ചയോടെയാണ് തൂണുകള്‍ മാറ്റി വൈദ്യുതി പുനസ്ഥാപിച്ചത്.

മരവും ലൈനും പൊട്ടിവീണതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.