പ്രേംനസീറിന്റെ ദുഷ്ടനായ വില്ലന്‍ കുഞ്ഞച്ചന്‍-യേശുദാസിന്റെ മധുരസംഗീതം-അഴകുള്ള സെലീനക്ക് ഇന്ന് 50 വയസ്.

 

മുട്ടത്തുവര്‍ക്കിയുടെ പ്രശസ്തനോവല്‍ അഴകുള്ള സെലീന കെ.എസ്.സേതുമാധവന്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിലെ ദുഷ്ടനായ കുഞ്ഞച്ചന്‍ എന്ന വില്ലനായി ആരാവും അഭിനയിക്കുക എന്ന് എല്ലാവരും ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നു.

പ്രേംനസീര്‍ എന്ന ചോക്ലേറ്റ് നായകന്‍ കുഞ്ഞച്ചനായി വരുന്നുവെന്ന വിവരം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

പ്രേംനസീര്‍ തന്റെ ഭാഗം ഗംഭീരമാക്കിയെങ്കിലും അഴകുള്ള സെലീന വേണ്ടത്ര വിജയം നേടാതെപോയി.

അതിന്റെ പ്രധാനകാരണം നസീറിനെ വില്ലനായി സങ്കല്‍പ്പിക്കാന്‍ അന്നത്തെ പ്രേക്ഷകര്‍ക്കുള്ള ബുദ്ധിമുട്ട്‌ തന്നെയായിരിക്കണം.

വിന്‍സെന്റ്, ജയഭാരതി, കെ.പി.എ.സി.ലളിത, ബഹദൂര്‍, ശങ്കരാടി, എസ്.പി.പിള്ള, രാമദാസ്, കാഞ്ചന, ശ്രീലത, ടി.ആര്‍.ഓമന, പാലാ തങ്കം, ബേബി സുമതി, കെ.എ.വാസുദേവന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്.

കെ.എസ്.സേതുമാധവന്റെ സഹോദരന്‍ കെ.എസ്.ആര്‍ മൂര്‍ത്തിയാണ് ചിത്രകലാകേന്ദ്രത്തിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിച്ചത്.

തോപ്പില്‍ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

എം.മസ്താനാണ് ക്യാമറ, ടി.ആര്‍.ശ്രീനിവാസലു എഡിറ്റര്‍. കലാസംവിധാനം അഴകപ്പന്‍, പരസ്യം എസ്.എ.നായര്‍.

വയലാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് യേശുദാസ്.

പശ്ചാത്തലസംഗീതം എം.ബി.ശ്രീനിവാസന്‍.

യേശുദാസ് ആദ്യമായി സംഗീത സംവിധാനം ചെയ്ത സിനിമയാണ് അഴകുള്ള സെലീന(അഴകുള്ള സെലീനയിലെ 7 ഗാനങ്ങളും ഇന്നും ജനപ്രിയ ഗാനങ്ങളായി നിലനില്‍ക്കുന്നു).

ഗാനങ്ങള്‍-

1-ഡാര്‍ലിംഗ് ഡാര്‍ലിംഗ് നീയൊരു ഡാലിയ-യേശുദാസ്.

2-ഇവിടത്തെ ചേച്ചിക്ക് ഇന്നലെ മുതലൊരു-ലത രാജു.

3-കാളമേഘത്തൊപ്പിവെച്ച-എസ്.ജാനകി.

4-മരാളികേ മരാളികേ-യേശുദാസ്.

5-പുഷ്പഗന്ധീ-യേശുദാസ്.

6-സ്‌നേഹത്തിന്‍ ഇടയനാം-പി.ലീല.

7-താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പി-പി.സുശീല.