മലപ്പട്ടം തളിപ്പറമ്പിലേക്ക് കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ സി.പി.എം ആക്രമം-കാറും സ്‌ക്കൂട്ടറും ജനല്‍ചില്ലുകളും തകര്‍ത്തു.

തളിപ്പറമ്പ്: മലപ്പട്ടത്തെ കോണ്‍ഗ്രസ്-സി,പി.എം സംഘര്‍ഷം തളിപ്പറമ്പിലേക്ക് പടരുന്നു.

കോണ്‍ഗ്രസ് നേതാവ് എസ്.ഇര്‍ഷാദിന്റെ വീടിന് നേരെ അക്രമം, കാറും സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ച് തകര്‍ത്തു.

ഇന്നലെ രാത്രി 11.40 നായിരുന്നു സംഭവം.

കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഇര്‍ഷാദിന്റെ തൃച്ചംബരത്തെ വീട്ടിലേക്ക് മൂന്ന് ബൈക്കുകളിലായി എത്തിയ ഏഴ് സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്.

ഇര്‍ഷാദിന്റെ ഉപ്പ കെ.സി.മുസ്തഫയുടെ കെ.എല്‍-59-3230 നമ്പര്‍ കാര്‍, കെ.എല്‍-59 പി-4710 സ്‌ക്കൂട്ടറും വീടിന്റെ അഞ്ച് ജനല്‍ഗ്ലാസുകളും അക്രമിസംഘം തകര്‍ത്തു.

ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പരാതി.

കഴിഞ്ഞ ദിവസം മലപ്പട്ടത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യം മുഴക്കിയ സംഘത്തില്‍ ഇര്‍ഷാദും ഉണ്ടായിരുന്നു.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇര്‍ഷാദിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുല്‍ ആരോപിച്ചു.