ഇ.ഡി.ഭീഷണി: പയ്യന്നൂരിലെ ഡോക്ടറുടെ 3,72,000 തട്ടിയെടുത്തു.

പയ്യന്നൂര്‍: എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം ഡോക്ടറുടെ 3,72,000 രൂപ തട്ടിയെടുത്തതായി പരാതി.

പയ്യന്നൂര്‍ വെള്ളൂരിലെ ചേനോത്ത് ഗുല്‍മോഹര്‍ ഹൗസില്‍ ഡോ.സി.ശ്രീകുമാറാണ്(54)തട്ടിപ്പിന് ഇരയായത്.

ആഗ്‌സ്-1 ന് രാവിലെ 8 ന് ഡോക്ടറുമായി ബന്ധപ്പെട്ട രാഹുല്‍, എസ്.ഐ സുനില്‍കുമാര്‍ മിശ്ര, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.

ടെലികോം-എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തിയ സംഘം ഡോക്ടറുടെ സിംകാര്‍ഡ് ഒരു ഫ്രോഡ്ഗാംഗ് ഉപയോഗിക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് ലക്‌നൗ ആലംബാംഗ് പോലീസ് എസ്.ഐ സുനില്‍കുമാര്‍ മിശ്ര അന്വേഷണം നടത്തുന്നുണ്ടെന്ന് ധരിപ്പിച്ചു.

അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്താന്‍ എന്‍ഫോഴ്‌സെന്റ് റെയിഡ് നടത്താന്‍ സാധ്യതയുള്ളതായി ധരിപ്പിച്ച സംഘം ഡോക്ടറുടെ അക്കൗണ്ടിലെ പണം ഇവരുടെ ചെന്നൈയിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് ആര്‍.ടി.ജി.എസ് വഴി അയക്കാന്‍ നിര്‍ദ്ദേശിച്ചു.
റെയിഡ് കഴിഞ്ഞ് 24 മണിക്കൂറിനകം പണം തിരിച്ച് നിക്ഷേപിക്കുമെന്ന് വിശ്വസിപ്പിച്ച് 2 തവണകളായിട്ടാണ് ഡോക്ടറുടെ പണം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്.

എന്നാല്‍ തട്ടിപ്പാണെന്ന് മനസിലായതോടെയാണ് ഡോ.ശ്രീകുമാര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.