മെഡിക്കല്‍ കോളേജ് പാര്‍ട്ടി ഓഫീസല്ല, സംഘര്‍ഷം തടയണം-കാമ്പസിനകത്ത് മാര്‍ച്ചുകള്‍ നിരോധിക്കണം

പരിയാരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സംഘര്‍ഷഭൂമിയാവാന്‍ സാധ്യതയുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരുന്നു പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.

ഏതായാലും അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.

മെഡിക്കല്‍ കോളേജ് ആരംഭിച്ചകാലംമുതല്‍ തന്നെ സി.പി.എം നേതൃത്വത്തില്‍ ഇവിടെ നിരവധി
സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്നു.

2001 ല്‍ ഇന്നത്തെ തളിപ്പറമ്പ് എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ കോളേജ് ഭരണസമിതി ചെയര്‍മാനായതോടെയാണ്
സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നത്.

പിന്നീട് 2026 മെയ്-4 വരെ കാര്യമായ പ്രശ്‌നളൊന്നും ഉണ്ടായില്ലെങ്കിലും പുതിയ സര്‍ക്കാര്‍ മെയ്-18 ന് അധികാരമേറ്റതുമുതല്‍ മെഡിക്കല്‍ കോളേജ് കാമ്പസ് മറ്റൊരു സെക്രട്ടേറിയേറ്റോ കളക്ട്രേറ്റോ ആയി മാറിയതുപോല നിരന്തര സംഘര്‍ഷവേദിയായി.

നാളെ ആഗസ്റ്റ് 14 ന് സി.പി.എം കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇവിടേക്ക് പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

2001 മുതല്‍ നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകരെ ഇവിടെ നിയമിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ ഭരണകാലത്ത് 2019 ല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ആശുപത്രി വികസനസമിതിയുടെ താല്‍ക്കാലികനിയമനങ്ങളെല്ലാം സി.പി.എമ്മുകാര്‍ക്കാണ് ലഭിച്ചത്.

ആയിരത്തിലേറെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും ഇവിടെ ജോലി ചെയ്തുവരുന്നുണ്ട്.

കൂടാതെ പഴയ ടി.ബി.സാനിട്ടോറിയത്തിലെ ചരിത്രപ്രധാനമായ കേരളഗാന്ധി കേളപ്പജി സംഭാവന ചെയ്ത ചാച്ചാജി വാര്‍ഡ് ഉള്‍പ്പെടെ അനധികൃത മാര്‍ഗത്തിലൂടെ സി.പി.എം കയ്യടക്കി അവിടെ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയ സമരങ്ങളൊന്നും കാര്യമായ വിജയം നേടിയില്ല.

വര്‍ഷങ്ങളായി എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കുത്തകയാക്കിവെച്ച സ്ഥാനങ്ങളില്‍ നിന്ന് ഇളക്കിപ്രതിഷ്ഠ ഉണ്ടായതാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ മൂലകാരണം.

എങ്ങിനെയെങ്കിലും സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്നതാണ് സി.പി.എമ്മിന്റെയും എന്‍.ജി.ഒ യൂണിയന്റെയും ലക്ഷ്യം. ഇതില്‍ അസോസിയേഷന്‍ വീണുപോകരുത്.

 

പൊളിച്ചെഴുത്ത് അനിവാര്യം 

തങ്ങളുടെ പ്രവര്‍ത്തകരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്നുവെന്നാണ് എന്‍.ജി.ഒ യൂണിയന്റെ പ്രചാരണം. ഇതില്‍ എത്രത്തോളം സത്യമുണ്ട്?

തിരുവനന്തപുരത്തേക്കോ ഇടുക്കിയിലേക്കോ ഒന്നുമല്ല മാറ്റിയത്.

ഒരേസീറ്റില്‍ വര്‍ഷങ്ങളായി ഇരുന്ന ചിലരെ ഒരുമുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്കല്ലേ മാറ്റിയത്.

അതിന്റെ പേരിലാണ് മെഡിക്കല്‍കോളജിനെ സി.പി.എം സംഘര്‍ഷഭൂമിയാക്കുന്നത്.

കേവലം  നുറോളം വരുന്ന എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാത്രമേ ഇവിടെ ഉള്ളൂ എന്ന് ഓര്‍ക്കണം.

 മെഡിക്കല്‍ കോളേജില്‍
ആരോഗ്യവകുപ്പ് മുന്‍കൈയടുത്ത് സമഗ്രമായ രീതിയില്‍ സ്ഥലംമാറ്റം നടപ്പിലാക്കണം.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ തുടരുന്ന ഡോക്ടര്‍മാര്‍ ഒഴികെ എല്ലാവരെയും സ്ഥലംമാറ്റണം. എങ്കിലേ മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജായി മാറുകയുള്ളൂ.

 

മെഡിക്കല്‍ കോളേജിലേക്കുള്ള മാര്‍ച്ചുകള്‍ നിരോധിക്കണം

 

ആഗസ്റ്റ്-15 ന് സി.പി.എം മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കയാണല്ലോ-എന്തിന് വേണ്ടിയാണ് ഈ മാര്‍ച്ച്.

ആയിരക്കണക്കിന് രോഗികള്‍ എത്തിച്ചേരുന്ന ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ സംഘര്‍ഷഭൂമിയാക്കാനുള്ള സി.പി.എം നീക്കം ആസൂത്രിതമാണ്.

മെഡിക്കല്‍ കോളേജിലേക്കല്ല, ജില്ലാ ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തേണ്ടത്.

ആരോഗ്യകേന്ദ്രത്തെ സമരകേന്ദ്രമാക്കി മാറ്റാന്‍ ആര് ശ്രമിച്ചാലും അത് അംഗീകരിക്കാനാവില്ല.

മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് കയറിയുള്ള സമരം നിരോധിക്കപ്പെടേണ്ടതാണ്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

 

വാല്‍ക്കഷണം-

തങ്ങളാണ് മെഡിക്കല്‍ കോളേജ് കൊണ്ടുവന്നതെന്ന് യു.ഡി.എഫും തങ്ങളാണ് അതിനെവളര്‍ത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കിയതെന്ന് എല്‍.ഡി.എഫും അവകാശപ്പെടുന്നു.

ഈ സ്ഥാപനം പാര്‍ട്ടി ഓഫീസല്ലെന്നും പൊതുജനങ്ങളുടെ ജീവന്‍ പരിപാലിക്കപ്പെടുന്ന സ്ഥാപനമാണെന്നും ഇവര്‍ ഓര്‍ക്കണം-

മെഡിക്കല്‍ കോളേജിനെ മെഡിക്കല്‍ കോളേജാക്കി വളര്‍ത്താനും നിലനിര്‍ത്താനും ഒരു പാറ്റ വിപ്ലവം അനിവാര്യം.