തികഞ്ഞ കള്ളക്കേസെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍.

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ആരോപിച്ച് തന്റെ പേരില്‍ എടുത്തത് തികഞ്ഞ കള്ളക്കേസാണെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് കോമത്ത് മുരളീധരന്റെ വിശദീകരണം-സി.പി.ഐ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖ ബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിരുന്നു.

ഈ സമയത്ത് അവിടയെത്തിയ സി.പി.എം പ്രവര്‍ത്തകന്‍ നവനീതിനോട് സി.പി.ഐ കുടുംബസംഗമ സമയത്ത് കൂവിയതിനെപ്പറ്റി അഭിപ്രായം പറയുകമാത്രമേ ഉണ്ടായിട്ടുള്ളൂ.

കൂവലിന്റെ കാലഘട്ടമൊക്കെ കഴിഞ്ഞുപോയെന്നും ഇതൊന്നും ശരിയായ രീതിയല്ലെന്നും ഈ സമയത്ത് അവിടെയെത്തിയ ബന്ധു കൂടിയായ കോമത്ത് ബിനോയിയോട് പറഞ്ഞ് സൗഹൃദത്തില്‍ പരിയുകയാണുണ്ടായത്.

വസ്തുത ഇതാണെന്ന് പോള മനോഹരന്‍ ഉള്‍പ്പെടെ പോലീസിനോട് പറയുകയും ചെയ്തിരുന്നു.

ഇത്തരം സാഹചര്യത്തില്‍ കള്ളക്കേസെടുത്താല്‍ ഇവിടെ എങ്ങിനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു.