ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സിപിഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കുറ്റവിമുക്തന്‍.

കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ കെ സുധാകരന്‍ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കേസില്‍ സുധാകരനെതിരെ തെളിവുകളുടെ അഭാവം ഉണ്ടെന്ന് കോടതി വിലയിരുത്തി.

വധശ്രമക്കേസില്‍ കെ സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു.

എന്നാല്‍ മേല്‍ക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2016 ലാണ് സുധാകരന്‍ തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീഗഢില്‍ നിന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനില്‍ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു.

തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ജയരാജനെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിവെക്കുകയായിരുന്നു. ഇ.പി.ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.

ജയരാജനെ കൊല്ലാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താന്‍ എല്‍പ്പിച്ചത് സുധാകരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.