സന്തോഷത്തിന്റേയും, സ്‌നേഹത്തിന്റേയും തണലില്‍ എമി ഷിറോണ്‍

പരിയാരം: കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന നാല് വീടുകളില്‍ നാലാമത്തെ വീട് ലഭിച്ചത് ട്രാന്‍സ്‌ജെന്ററായ എമി ഷിറോണിന്. താക്കോല്‍ കൈമാറ്റം പരിയാരം ഗ്രാമപഞ്ചായത്തിലെ മുടിക്കാനത്ത് എം.വി ഗോവിന്ദന്‍ എംഎല്‍എയാണ് നിര്‍വഹിച്ചത്.

മുഴപ്പിലങ്ങാട് സ്വദേശിയായ എമി ഷിറോണ്‍ തന്റെ സ്വത്വം വെളിപ്പെടുത്തിയപ്പോള്‍ ഇരുപതാം വയസില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവളാണ് തുടര്‍ന്ന് ട്രാന്‍സ്‌ജെന്റര്‍ കമ്യൂണിറ്റിയുടെ കൂടെയായിരുന്നു.

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ കാഞ്ചിയെ അമ്മയായി സ്വീകരിച്ചു ഈ വീട് വയ്ക്കുവാനുള്ള സ്ഥലം വാങ്ങുവാനുള്ള എല്ലാ സാമ്പത്തിക സഹായവും ചെയ്തു കൊടുത്തത് കാഞ്ചിയാണ്.

കാഞ്ചിയുടെ കൂടെ മേക്കപ്പ് ,ബ്രൈഡല്‍ വര്‍ക്കുകള്‍ക്ക് അസിസ്റ്റന്റായി പോകുകയാണ് ഇപ്പോള്‍ എമി.

കൂടാതെ ഡാന്‍സ് ട്രൂപ്പുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും സജീവവാണ് എമി.നിലവില്‍ തോട്ടടയില്‍ വാടകയ്ക്ക് താമസിക്കുന്ന എമിയുടെ സ്വപ്നമാണ് കേരളാ എന്‍ജിഒ യൂണിയന്റെ ചേര്‍ത്ത് പിടിക്കലിലൂടെ പൂവണിഞ്ഞത്.

കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ്‌ജെന്റര്‍ക്ക് ഇത്രയും നല്ലൊരു വീട് സ്വന്തമായി നിര്‍മ്മിച്ച് കൊടുത്തത്.സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ട്രാന്‍സ് ജെന്ററിലൊരാളായ എമി ഷിറോണിന് ഈ വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ ആ വിഭാഗത്തെ ഒന്നടങ്കം ചേര്‍ത്തു പിടിക്കുകയാണ് കേരളാ എന്‍ജിഒ യൂണിയന്‍ ചെയ്തിട്ടുള്ളത്.’