തെളിവില്ലെന്നു സി.ബി.ഐ; സോളാറി’ല്‍ ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചു.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു കണ്ടെത്തിയത്.

പരാതിക്കാരി നല്‍കിയ തീയതിയും സമയവും ഒത്തുനോക്കിയപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ക്ലിഫ് ഹൗസിലെ സാന്നിധ്യം തെളിയിക്കാനായി
ല്ലെന്നു റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരേ ഉയര്‍ന്ന പരാതിയില്‍ നൂറോളം പേരില്‍നിന്നു മൊഴിയെടു ത്തിരുന്നു.

പരാതിക്കാരി ഹാജരാക്കിയ സാരിയും പരിശോധനയ്ക്കു വിധേയമാക്കി.

കുറ്റാരോപണവിധേയരായ കോണ്‍ഗ്രസ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എം.പിമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ തെളിവില്ലെന്നു കാട്ടി സി.ബി.ഐ. നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സോളാര്‍ വൈദ്യുതീകരണത്തിന്റെ പേരില്‍ ടീം സോളാര്‍ കമ്പനി, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു പണം തട്ടിയെന്ന ആരോപണം രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചിരുന്നു.

2013 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉയര്‍ന്നു വന്ന ആരോപണം ഇടതുമുന്നണി ഏറ്റുപിടിച്ചതോടെ കമ്പനിയുടെ പ്രതിനിധിയും പിന്നീടു പരാതിക്കാരിയുമായി മാറിയ
അതിജീവിത, കമ്പനി സി.ഇ.ഒ. ബിജു രാധാകൃഷ്ണന്‍ എന്നിവരെ  ക്രൈംബ്രാഞ്ച്
ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സറ്റാഫ് അംഗങ്ങളായ ജിക്കുമോന്‍, പി.എ.ജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ് എന്നിവരുടെ ഫോണുകളിലേക്കു പരാതിക്കാരിയുടെ ഫോണ്‍ വിളി എത്തിയെന്ന വിവരം പുറത്തു വന്നത് ആരോപണം വന്‍ വിവാദമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരും പിന്നീട് ഉയര്‍ന്നുവന്നു.
പ്രതിപക്ഷ ബഹളത്തുടര്‍ന്നു ജസ്റ്റിസ് ശിവരാജനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചു.

ഉമ്മന്‍ ചാണ്ടിയെ രണ്ടു വട്ടമായി 50 മണിക്കൂറിലേറെ വിസ്തരിച്ചു കമ്മിഷന്‍ ചരിത്രം സൃഷ്ടിച്ചു. കഴിഞ്ഞ ഇടതു മന്ത്രിസഭ യുടെ കാലത്തു ജുഡീഷ്യല്‍ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.