ബാങ്ക് ജീവനക്കാരിയായ ഭാര്യയെ പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ആലക്കോട് കാര്‍ത്തികപുരം സ്വദേശി കെ.അനുരൂപിനെയാണ്(41) അറസ്റ്റ് ചെയ്തത്.

ഭാര്യ ആലക്കോട് അരംഗത്തെ അനുപമയെയാണ്(39) ഇയാള്‍ പട്ടാപ്പകല്‍ പൂവ്വം സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യാ ശാഖയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പൂവ്വം എസ്.ബി.ഐ ശാഖയിലെ കാഷ്യറാണ് അനുപമ.

 തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പച്ച അനുപമ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഓടിയെത്തിയ നാട്ടുകാര്‍ ഭര്‍ത്താവ് അനുരൂപിനെ പിടികൂടി കെട്ടിയിടുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 3.10 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു.

സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍കരുതിയ വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടുകയായിരുന്നു.

വെട്ടേറ്റ് ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമ ബാങ്കിനകത്തെ കിച്ചണ്‍ ഏരിയയിലേക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും അനുരൂപ് പിന്നാലെ ഓടിയെത്തി വീണ്ടും വെട്ടുകയായിരുന്നു.

സംഭവം പുറത്തുനിന്ന് കണ്ട നാട്ടുകാര്‍ ബാങ്കിനകത്തേക്ക് ഓടിയെത്തി അനുരൂപിനെ കീഴ്‌പ്പെടുത്തി കെട്ടിയിട്ടു.

കുടുംബപ്രശ്‌നമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കെ.വി.ആര്‍ കാര്‍ മോട്ടോര്‍സ് ജീവനക്കാരനാണ് അനുരൂപ്.