ഈ മഹത്തായ സാന്ത്വനത്തിന് കൂപ്പുകൈ-ഗിരിജയെ തിരുവനന്തപുരത്ത് എത്തിക്കുന്നത് തികച്ചും സൗജന്യമായി.

പരിയാരം: സമാനതകളില്ലാത്ത സേവന പ്രവൃത്തിയുമായി പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനകേന്ദ്രം.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ തിരുവനന്തപരം ആറ്റിങ്ങല്‍ സ്വദേശിനി ഗിരിജയെ മൂന്നാഴ്ച്ചത്തെ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തപ്പോള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറായി രംഗത്തുവന്നത് പരിയാരം എസ്.വൈ.എസ് സാന്ത്വനകേന്ദ്രം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗിരിജയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെസുദീപിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീര്‍ത്തും സൗജന്യമായി ഗിരിജയെ സാന്ത്വനകേന്ദ്രം ആംബുലന്‍സില്‍ നാട്ടിലെത്തിക്കുന്നതെന്ന് സാന്ത്വനകേന്ദ്രം ഡയരക്ടര്‍ റഫീഖ് അമാനി തട്ടുമ്മല്‍ പറഞ്ഞു.

സ്വകാര്യ ആംബുലന്‍സുകള്‍ 22,000 രൂപ വരെ ഈടാക്കുന്ന സ്ഥാനത്താണ് സാന്ത്വനകേന്ദ്രം സൗജന്യമായി ഇത് ചെയ്യുന്നത്. നിരവധി രോഗികളെ ഇത്തരത്തില്‍ സൗജന്യമായി എത്തിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയോടെ റഫീക്ക് അമാനിയും സഹപ്രവര്‍ത്തകരും മെഡിക്കല്‍ കോളേജിലെത്തിയാണ് ഗിരിജയെ ആംബുലന്‍സില്‍ യാത്രയാക്കിയത്.

സങ്കീര്‍ണമായ ശസ്ത്രക്രിയ കഴിഞ്ഞ രോഗി ആയതിനാല്‍ മെഡിക്കല്‍കോളേജ് ഓര്‍ത്തോവിഭാഗത്തിലെ ഡോ.അന്‍സാരി ആംബുലന്‍സില്‍ രോഗിയെ അനുഗമിക്കുന്നുണ്ട്.