വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയില്‍.

കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പോലീസ് കസ്റ്റഡിയില്‍.

കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്‌ക്കെതിരേ കേസെടുത്തത്.

കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

കേസെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂര്‍, വടകര ഭാഗങ്ങളിലും വ്യാപക തിരച്ചില്‍ അഗളി പോലീസ് നടത്തിയിരുന്നു.

മേപ്പയൂരില്‍ ആരുടെ വീട്ടില്‍ നിന്നാണ് വിദ്യയെ കണ്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയില്‍ എടുത്ത വിദ്യയെ അഗളി സ്റ്റേഷനിലേക്ക്

കൊണ്ടുപോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് അടക്കമുള്ള നടപടികള്‍ വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മേപ്പയൂരിലെ ചില കേന്ദ്രങ്ങളില്‍ വിദ്യ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന

സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കേന്ദ്രങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിയത്.

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ അഭിമുഖത്തിന് എത്തിയപ്പോഴാണ് ഇവര്‍ വ്യാജരേഖ ഹാജരാക്കിയത്.

മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയായിരുന്നു വിദ്യ സമര്‍പ്പിച്ചത്.

രേഖയില്‍ സംശയം തോന്നിയതോടെ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് വിദ്യ.