വഴിതടഞ്ഞ സംഭവം-കല്ലിങ്കീല്‍ പത്മനാഭന്റെ നിര്‍ദ്ദേശത്തിന് അംഗീകാരം.

തളിപ്പറമ്പ്: വീട്ടിലേക്കുള്ള വഴി തടഞ്ഞ് കുഴി കുഴിച്ച സംഭവത്തിന് പരിഹാരമായി.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കിയത്.

തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.ഐ പ്രവര്‍ത്തകന്‍ കരിയില്‍ നാരായണന്റെ വീട്ടിലേക്കുള്ള വഴിയില്‍ മതില്‍കെട്ടി തടഞ്ഞതായിട്ടാണ് പരാതി.

73 വയസ്സുള്ള നാരായണനും 65 വയസ്സുള്ള ഭാര്യ നാരായണിക്കും പുറത്തേക്ക് പോകാനാവാതെ വന്നതോടെയാണ് സംഭവം വിവാദമായത്.

തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, എസ്.ഐ ദിനേശന്‍ കൊതേരി, കല്ലിങ്കീല്‍ പത്മനാഭന്‍ എന്നിവര്‍ ഇരുവിഭാഗത്തേയും വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചയില്‍ കല്ലിങ്കീല്‍ മുന്നോട്ടുവെച്ച പരിഹാര നിര്‍ദ്ദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു.

വീടിന് സമീപത്തെ തോട് നഗരസഭ മുന്‍കൈയടുത്ത് വഴിയാക്കി മാറ്റാമെന്നും അതുവരെ കെട്ടിയ മതിലിന്റെ വശങ്ങളില്‍ കല്ലുകളിട്ട് നാരായണന്റെ വീട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്നുമായിരുന്നു നിര്‍ദ്ദേശം.

ഇതോടെ ഒന്നരവര്‍ഷത്തോളമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്.