സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരെയെന്ന് ഇ.പി.ജയരാജന്‍.

പരിയാരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സക്ക് വരുന്നവര്‍ ആദ്യം അന്വേഷിക്കുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയാണെന്നും, ആതുരസേവന രംഗത്ത് അത്രയേറെ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയായി ഡി.വൈ.എഫ്.ഐ മാറിക്കഴിഞ്ഞുവെന്നും സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍ പറഞ്ഞു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ എന്ന ഉച്ചഭക്ഷണ വിതരണപരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍.

ജില്ലാ പ്രസിഡന്റ് എ.മുഹമ്മദ് അഫ്സല്‍ അധ്യക്ഷത വഹിച്ചു.

എം.വിജിന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ ടി.വി.രാജേഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, മെഡിക്കല്‍ സുപ്രണ്ട് ഡോ.കെ.സുദീപ്, എം.വി.ഷീമ, പി.പി.അനിഷ, പി.പി.സിബിന്‍, സി.പി.ഷിജു എന്നിവര്‍ പ്രസംഗിച്ചു.

1500 പേര്‍ക്കാണ് ഇന്ന്
ഉദ്ഘാടനദിവസം ഉച്ചഭക്ഷണം വിതരണം ചെയ്തത്.

എല്ലാ ദിവസവും രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതികളാക്കിയ ഭക്ഷണം കൃത്യമായി എത്തിച്ചു നല്‍കുമെന്ന് ജില്ലാ സെക്രട്ടെറി സരിന്‍ ശശി പറഞ്ഞു.

മാടായി ബ്ലോക്ക് കമ്മിറ്റിയിലെ എഴോ വെസ്റ്റ് മേഖലാ കമ്മിറ്റിയാണ് ആദ്യ ദിവസത്തെ പൊതിച്ചോര്‍ വിതരണം ചെയ്തത്.

നികുതിവര്‍ദ്ധനവ് ചെറിയതോതില്‍ മാത്രമെന്ന് ഇ.പി.

പരിയാരം: ചെറിയരീതിയിലുള്ള നികുതി വര്‍ദ്ധനവ് മാത്രമേ ബജറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളൂവെന്ന് സി.പി.എംകേന്ദ്രകമ്മറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍.

പരിയാരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള 2000 കോടി വെട്ടിക്കുറച്ചതിനെക്കുറിച്ച് പ്രതിപക്ഷം ഒരക്ഷരം പോലും മിണ്ടുന്നില്ല,

നികുതികളിലൂടെ വിഭവസമാഹരണം നടത്താതെ ഒരു സര്‍ക്കാറിനും മുന്നോട്ടുപോകാനാവില്ലെന്നും ജയരാജന്‍ പറഞ്ഞു.