എവിടെ കൊക്കോപോട്ട്-ആഞ്ഞടിച്ച് സി.വി.ഗിരീശന്‍-മൗനംപാലിച്ച് സ്ഥിരംസമിതി അധ്യക്ഷ.

തളിപ്പറമ്പ്: വികസനകാര്യസ്ഥിരംസമിതി അധ്യക്ഷ നോക്കുകുത്തിയായെന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.

ഒരു വര്‍ഷത്തിലേറെയായി കൊക്കോ പോട്ടിന് ഗുണഭോക്തൃവിഹിതം അടച്ച് കാത്തിരിക്കുന്ന നൂറുകണക്കിനാളുകളുടെ വികാരം സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശനാണ് ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ കെട്ടഴിച്ചുവിട്ടത്.

ഉത്തരവാദിത്വമില്ലായ്മ മൂലം നിരവധി പച്ചക്കറി ചെടികള്‍ നശിച്ചുപോയതിന്  ഉത്തരവാദിത്വം
ആര്‍ക്കാണെന്ന് സി.വി.ഗിരീശന്‍ ചോദിച്ചു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് സ്ഥിരം സമിതി അധ്യക്ഷ മറുപടി പറയാന്‍ തയ്യാറായില്ല.

പ്രശ്‌നത്തിലിടപെട്ട് സംസാരിച്ച വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനാണ് പ്രശ്‌നത്തെ ലഘൂകരിച്ചത്.

കൃഷിഭവനില്‍ താല്‍ക്കാലിക ചുമതല ഉണ്ടായിരുന്ന പട്ടുവം കൃഷി ഓഫീസര്‍ കാണിച്ച അയഞ്ഞ സമീപനമാണ് കൊക്കോപോട്ട് കിട്ടാന്‍ വൈകാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി എത്തിയ കൃഷി ഓഫീസര്‍ കൊക്കോപോട്ട് ഗുണമേന്‍മ ഇല്ലാത്തതിനാല്‍ തിരിച്ചയക്കുകയായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷക്ക് ഇതില്‍ നേരിട്ട് പങ്കില്ലെന്നും കല്ലിങ്കീല്‍ പറഞ്ഞു. ഇതിന്റെ പേരില്‍  യോഗത്തില്‍ ഏറെ നേരം ബഹളവും ഒച്ചപ്പാടും നടന്നു.

ഒടുവില്‍ ജൂണ്‍ 30 നകം കൊക്കോപോട്ട് വിതരണം ചെയ്യുമെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉറപ്പുനല്‍കിയോതടെയാണ് ബഹളം ശമിച്ചത്.