തളിപ്പറമ്പിലെ ഹോട്ടലുകളില്‍ പരിശോധന- പഴകിയ എണ്ണ, പഴകിയ പുളിച്ച മാവ് പിടിച്ചെടുത്തു. അടുക്കള മോശമെന്ന് ആരോഗ്യവിഭാഗം.

തളിപ്പറമ്പ്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് വീണ്ടും പരിശോധന  നടത്തി.

തളിപ്പറമ്പ് ടൗണ്‍, പുളിമ്പറമ്പ്, ഏഴാംമൈല്‍ എന്നിവിടങ്ങളിലെ ഒന്‍പത് ഹോട്ടലുകളിലാണ് സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്.

പാഥേയം ഹോട്ടല്‍, വിനായക, പ്രഭാത്, ഫുഡ് കോര്‍ണര്‍, ടേസ്റ്റി എന്നീ സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ എണ്ണ, പുളിച്ച് പൊന്തി പശ രൂപത്തിലായ മാവ് എന്നിവ കണ്ടെത്തി.

കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് കപ്പുകളും പ്ലേറ്റുകളും പിടിച്ചെടുത്തു.

മിക്ക ഹോട്ടലുകളിലും അടുക്കളകള്‍ വൃത്തിഹീനമായി കിടക്കുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്ക് പറഞ്ഞു.

പുറമെ വൃത്തിയുണ്ടെന്ന് തോന്നിക്കുന്ന ഹോട്ടലുകളിലെ അടുക്കളകള്‍ ശോചനീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന്  ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാര്‍ അറിയിച്ചു.

പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ലതീഷ്, കെ.പി.ശ്രീഷ, പി.രസിത, കെ.ജി.ദിവ്യ എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു.