കയ്യേറ്റക്കാരുടെ കയ്യാളുകളായി മാറുന്ന കളക്ടറും ആശുപത്രി സൂപ്രണ്ടും ഗൂഡാലോചന നടത്തിയെന്ന് അഡ്വ.രാജീവന്‍ കപ്പച്ചേരി.

പരിയാരം: ചാച്ചാജി വാര്‍ഡ് ഏതാണെന്ന് കണ്ടെത്താന്‍ ഹൈക്കോടതിയോ എച്ച്.ഡി.എസോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, സര്‍ക്കാര്‍ കെട്ടിടം കയ്യേറി പൊളിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് നിര്‍ദ്ദേശമെന്നും എച്ച്.ഡി.എസ് മുന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ അഡ്വ.രാജീവന്‍ കപ്പച്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ കളക്ടറും ആശുപത്രി സൂപ്രണ്ടും സി.പി.എം സൊസൈറ്റിക്ക് കെട്ടിടം നല്‍കാന്‍ ഗൂഡാലോചന നടത്തുകയാണ്.

ചാച്ചാജി വാര്‍ഡ് കെട്ടിടം ഏതുവിധേനയും സി.പി.എം സഹകരണ സൊസൈറ്റിക്ക് കൈമാറാന്‍ കളക്ടറും മെഡിക്കല്‍ സൂപ്രണ്ടും ആസൂത്രിത നീക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍-5 ന് ചേര്‍ന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആശുപത്രി മാനേജിംഗ് കമ്മറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഇതിനായി നീക്കം നടത്തിയത്.

നേരത്തെ ഏപ്രില്‍ 21 നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇത് അതീവ രഹസ്യമാക്കി വെക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മൂല്യനിര്‍ണ്ണയം നടത്തി ക്വട്ടേഷന്‍ ക്ഷണിക്കണമെന്നാണ് വ്യവസ്ഥ.

ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നല്‍കിയവര്‍ കേടായ കെട്ടിടഭാഗം പൊളിച്ച് പൊളിച്ച വസ്തുക്കള്‍ പൊതുലേലം നടത്തണമെന്നാണ് നിയമം.

എന്നാലിവിടെ ചാച്ചാജി വാര്‍ഡ് കെട്ടിടം ഒരു സുപ്രഭാതത്തില്‍ സി.പി.എം സൊസൈറ്റി പൊളിച്ച് പണിയുകയായിരുന്നു.

ഇവിടെ നിന്നും പൊളിച്ചെടുത്ത മരങ്ങളും ഓടുകളും മറ്റ് വസ്തുവകകളും കടത്തിക്കൊണ്ടുപോവുകയായിരുന്നു, ഇതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ നടന്നത് കയ്യേറ്റവും മോഷണവുമാണെന്നും, അതിനെതിരെ പോലീസില്‍ പരാതി നല്‍കി നിയമനടപടികള്‍ സ്വീകരിച്ച് സര്‍ക്കാര്‍ സ്വത്ത് സംരക്ഷിക്കേണ്ടവര്‍ കയ്യേറ്റക്കാരുടെ കയ്യാളായി മാറുകയാണെന്നും ഇതിനെതിരെ രാഷ്ട്രീയവും നിയമപരവുമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മാടായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.രാജന്‍, പരിയാരം മണ്ഡലം പ്രസിഡന്റ് പി.വി.സജീവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.