കണ്ണൂര്‍: ഭര്‍ത്താവിന് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ കുടുംബം നോക്കുന്നതിനായി മയക്കുമരുന്ന് മാഫിയയുടെ കാരിയറായി പ്രവര്‍ത്തിച്ച യുവതിക്ക് ബലികൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം. യുവതലമുറയെ മുച്ചൂടും നശിപ്പിക്കുന്ന മയക്കുമരുന്ന് തന്നെയും ഇല്ലാതാക്കുമെന്ന തിരിച്ചറിവ് ഇല്ലാതെ ഏതു വിധേനെയും പണം നേടുന്നതിനായി മുന്‍ പിന് നോക്കാതെഎടുത്തു ചാടിയതാണ് ബാള്ക്കീസെന്ന ഭര്‍തൃമതി ജയിലിലാകാന്‍ കാരണമായത്. ബന്ധുവും അയല്‍വാസിയുമായ നിസാം സകലബുദ്ധിമുട്ടുകളും താന്‍ പറയുന്ന സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ചാല്‍ മാറുമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ കെണിയിലാക്കിയത്. ആദ്യമൊക്കെ സ്ത്രീയായതിനാല്‍ എക്സൈസും പോലിസും ഇവരെ ശ്രദ്ധിച്ചിരുന്നില്ല. ഇതോടെ കൂടുതല്‍ ആത്മവിശ്വാസം വന്നതോടെ സിന്തറ്റിക്ക് മയക്കുമരുന്ന് പൊതികള്‍ വിതരണം ചെയ്യുന്നതിന്റെ എണ്ണവും കൂടി. രാത്രിയും പകലും കണ്ണൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സാധനങ്ങള്‍ കൈമാറി. കണ്ണൂരിലേക്ക് മൊത്തമായി വരുന്ന മയക്കുമരുന്ന് ശേഖരിക്കാനും ഇവര്‍ നിയോഗിക്കപ്പെട്ടു. ഇതിനിടെ മയക്കുമരുന്ന് സംഘത്തിന്റെ കണ്ണിയായി യുവതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ചോരാന്‍ തുടങ്ങിയിരുന്നു. പോാലിസും എക്സൈസും ഇതു തിരിച്ചറിഞ്ഞതോടെയാണ് കണ്ണൂരിലേക്ക് ബംഗ്ളൂരില്‍ നിന്നും ടൂറിസ്റ്റ് ബസ് വഴി ചൂരിദാര്‍ തുണിത്തരങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചു ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ ബാള്ക്കീസും ഭര്‍ത്താവ് അഫ്സലും അറസ്റ്റിലായത്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന യുവതിയെ വാടക ക്വാര്‍ട്ടേഴ്സില്‍ ശനിയാഴ്ച്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കക്കാട് പള്ളിമുക്കില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരവെയാണ് ബള്ക്കീസിനെമരിച്ച നിലയില്‍ കണ്ടെത്തിയത്
2022 ലാണ് കണ്ണൂരിനെ ഞെട്ടിച്ചു കൊണ്ടു വന്‍മയക്കുമരുന്ന് വേട്ട പൊലിസ് നടത്തിയത്. പാര്‍സല്‍ വഴി കൊണ്ട് വന്ന രണ്ടു കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസിലെ ഒന്നാം പ്രതിയായി ബള്‍ക്കീസ് മാറി. ഈ കേസിന്മൂന്ന് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ യുവതിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
കാപ്പാട് സി.പി സ്റ്റോറിലെ ഡാഫോഡില്‍സ് വില്ലയില്‍ താമസിക്കുന്ന അഫ്സലിന്റെ(38) ഭാര്യയാണ് ബള്‍ക്കിസ്. ബംഗ്ളൂരില്‍ നിന്നു വരുന്ന ടൂറിസ്റ്റ് ബസില്‍ തുണിത്തരങ്ങളുടെ ബോക്സില്‍ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറും കറുപ്പുമെത്തിച്ചു നല്‍കിയത് അഫ്സലിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ നിസാമാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെയും അറസ്റ്റുചെയ്തിരുന്നു. ഗൂഗിള്‍ പേവഴിയാണ് നിസാംഇവരുമായിസാമ്പത്തിക ഇടപാടുകള്‍ നടത്തിയത്.
മയക്കുമരുന്ന് ബാള്‍ക്കീസില്‍ നിന്നും വാങ്ങുന്നവരും ഗൂഗിള്‍ പേവഴിയാണ് നിസാമിന് പണം കൈമാറിയത്. ബള്‍ക്കീസിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇയാളുമായി പലതവണ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞിരുന്നു… ബള്‍ക്കീസിന്റെ അടുത്ത ബന്ധുകൂടിയാണ് നിസാം. കണ്ണൂര്‍ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയുംവിജന പ്രദേശങ്ങളാണ് ഇവര്‍ സ്കൂട്ടറിലെത്തി മയക്കുമരുന്ന് കടത്താന്‍ തെരഞ്ഞെടുത്തിരുന്നത്. ആളൊഴിഞ്ഞ മൈതാനങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും മയക്കുമരുന്ന് പൊതി ഉപേക്ഷിച്ചതിനു ശേഷം നിസാമിന് ഗൂഗിള്‍ മാപ്പ് അയച്ചുകൊടുക്കും.
ഇടപാടുകാര്‍ക്ക് നിസാമാണ് പിന്നീടിതിന്റെ് സ്ക്രീന്‍ ഷോട്ടു അയച്ചുകൊടുത്തിരുന്നത്. ആവശ്യക്കാര്‍ ഗൂഗിള്‍ പേവഴിപണം നല്കിയാല് മാത്രമേ മയക്കുമരുന്നുള്ള സ്ഥലത്തിന്റെ വിവരം കൈമാറിയിരുന്നുള്ളൂ. ഓരോ ഇടപാടുകള്‍ നടക്കുമ്പോഴും അതിന്റെ കമ്മിഷന് ഇനത്തില്‍ വലിയൊരു സംഖ്യ ബള്‍ക്കീസിന് ലഭിച്ചിരുന്നു. കണ്ണൂര്‍ നഗരത്തില്‍ നിസാം നേരത്തെ നടത്തിയിരുന്ന കടയുടെ അഡ്രസിലാണ് പാര്‍സലുകള്‍ വന്നിരുന്നത്.
എന്നാല്‍ ബംഗ്ളൂര് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിന്റെ തലവന്‍ കണ്ണൂര്‍സിറ്റി സ്വദേശി ജാസിമാണെന്ന് തെളിഞ്ഞിരുന്നു..നേരത്തെ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലിസിന് വ്യക്തമായിരുന്നു. നൈജീരിയന്സ്വദേശികള് ഉല്പാദിപ്പിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി. എം. എ മൊത്തമായി വാങ്ങി ചില്ലറ വില്പനയ്ക്കായി കൈമാറുന്നതാണ് ഇയാളുടെ രീതി. ജാസിമിനെയും പൊലിസ് റെയ്ഡില്‍ പിടികൂടിയിരുന്നു.
ഭാര്യ ബള്‍ക്കീസ് തന്റെ ബന്ധുവും അയല്‍വാസിയും സുഹൃത്തുമായ നിസാമുമായി ചേര്‍ന്ന് ഏജന്റായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് താന്‍ അറിഞ്ഞപ്പോള്‍ വിലക്കിയിരുന്നുവെന്നാണ് ബള്‍ക്കിസിന്റെ ഭര്‍ത്താവ് അഫ്സല് പിടിക്കപ്പെട്ടപ്പോള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ബംഗ്ളൂരില്‍ ടീഷോപ്പ് നടത്തിയിരുന്ന അഫ്സല് കൊവിഡ് കാലത്ത് കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഏറെയുള്ള ഇയാള്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലഹരിവില്‍പ്പനയുടെ വഴിയില്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഇയാള്‍മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലാകുമ്പോള്‍ കൈക്കുഞ്ഞുള്‍പ്പെടെ രണ്ടു ചെറിയ കുട്ടികളാണ് ബള്ക്കിസിനുണ്ടായിരുന്നത്. നിസാമും ജാസിമുംനേതൃത്വം നല്കുന്നവന് മയക്കുമരുന്ന് സംഘത്തിന്റെ ഇരയായി മാറുകയായിരുന്നു യുവതി ഏകദേശം ഒരു കോടിയുടെ വിലയുള്ള എം.ഡി.എം.എയാണ് ബംഗ്ളൂരില്‍ നിന്നും തുണിത്തരങ്ങള്‍ ഉള്‍പ്പെട്ട ബോക്സില്‍ കണ്ണൂരിലെത്തിച്ചത്. ചൂരിദാര്‍ മെറ്റിരിയല്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ ജാസിമാണ് മയക്കുമരുന്ന് കടത്തിന്റെ മുഖ്യ ആസൂത്രകനായി പ്രവര്‍ത്തിച്ചത്. ഇയാളുടെ കണ്ണൂര്‍ നഗരത്തിലെ കടയില്‍ നിന്നും പിന്നീട് മയക്കുമരുന്ന് പിടികൂടിയിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ നിസാം ഇപ്പോഴും മയക്കുമരുന്ന് വില്‍ക്കുന്നുണ്ട്. ഒരു മാസം മുന്‍പ് ഇയാളുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടി കൂടിയിരുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.