സൈബര്‍ ആക്രമണങ്ങള്‍ക്കും പോലീസിനുമെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍

കണ്ണൂര്‍: കൊലപാതകക്കേസ് പ്രതിക്ക് പിണറായി പാണ്ട്യാലമുക്കില്‍ ഒളിവില്‍ താമസിക്കാന്‍ വീട് നല്‍കിയെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത പി.രേഷ്മയെ സൈബര്‍ ഇടങ്ങളില്‍ വളരെ

മോശമായി ചിത്രീകരിച്ചവര്‍ക്ക് എതിരെയും ന്യൂമാഹി പൊലീസി നെതിരെ പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രേഷ്മയുടെ അഭിഭാഷകനും പ്രമുഖ ക്രിമിനല്‍ വക്കീലുമായ പി.പ്രേമരാജന്‍.

അറസ്റ്റ് ചെയ്യപ്പെട്ട ശേഷം സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ആക്ഷേപിച്ചത്.

ന്യൂമാഹി പോലീസ് എടുത്തുകൊണ്ടുപോയ ഫോണ്‍ തരാനെന്ന വ്യാജേന വിളിച്ചു വരുത്തി രാവിലെ 9 മുതല്‍ രാത്രി 11 വരെ സ്‌റ്റേഷനില്‍ ഇരുത്തിയ ശേഷം മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു.

ഇതിനിടെ അഭിഭാഷകനെ വിളിക്കാന്‍ പോലും അനുവദിച്ചില്ല. അമ്മയുടെയും മകളുടെയും ഫോണ്‍ വാങ്ങിവച്ചു.

ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണു പരാതി നല്‍കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഹൈക്കോടതിയെ പോലെ നിയമ പരമായ ഒട്ടേറെ അധികാരമുള്ളതാണ് സ്‌റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിട്ടി.