അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെന്ന് പോലീസ്-

പരിയാരം: അപകടത്തില്‍പെട്ട ബൈക്ക് യാത്രികര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളെന്ന് പോലീസ്.

പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചവരില്‍ മാലിക്കുദ്ദീന്റെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ പരിയാരം കണ്ണൂര്‍ ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചിക്മാംഗളൂര്‍ കോപ്പ ദുര്‍ഗഡബേട്ട യെലമെഡലുവിലെ മുഹമ്മദ്‌റാഫിയുടെ മകന്‍ മാലിക്കുദ്ദീനെ(26) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കര്‍ണ്ണാടക ചിക്മംഗ്ലൂര്‍ ബാലന്നോര്‍ ശാന്തിപുര സ്വദേശി മുഹമ്മദ് ഷംഷിര്‍(25) ആണ് മരണപെട്ടത്.

ഇന്നലെ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സക്കെത്തിയ ഇവരില്‍ നിന്നും 10 ഗ്രാം എം.ഡി.എം.എ ഉള്‍പ്പെടെ മാരകമായ മയക്കുമരുന്നുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മാലിക്കുദ്ദീനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇയാളുടെ നില അതീവഗുരുതരമായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍ മരിച്ച ഷംഷീറിന്റെയും മാലിക്കുദ്ദീന്റെയും ബന്ധുക്കളില്‍ നിന്ന് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

ബാലന്നോര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടും പരിയാരം പോലീസ് ഇവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഷംഷീറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

കണ്ണപുരം പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്യാനായി പരിയാരത്ത് എത്തിയിരുന്നു.

കൂട്ടിയിടിയില്‍ വാഹനങ്ങള്‍ കത്തിയതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനകള്‍ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു.

ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ ഉണ്ടായിരുന്നതിനാല്‍ കൂട്ടിയിടിയില്‍ ടാങ്ക് പൊട്ടിയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമികസൂചന.