ലഹരി വസ്തുക്കള്‍ പോലീസ് നായ മണത്തുപിടിച്ചു-

തലശേരി: ഒളിച്ചു സൂക്ഷിച്ച ലഹരി വസ്തുക്കള്‍ നാര്‍ക്കോട്ടിക് സെല്‍ സ്‌നിഫര്‍ നായ മണത്തു പിടിച്ചു.

നര്‍ക്കോട്ടിക് സെല്‍ എസ്.ഐ ഷമീം മോളുടെ നേതൃത്വത്തില്‍ നായയുമായെത്തിയ നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍

പരിസരങ്ങളില്‍ നടത്തിയ തിരച്ചലിലാണ് മയക്കു മാഫിയാ സംഘം ഒളിച്ചു സൂക്ഷിച്ച ഒട്ടേറെ നിരോധിത ലഹരി വസ്തുകള്‍ പിടികൂടിയത്.

ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ പുകയില ഉല്‍പന്നങ്ങളാണ്  കണ്ടെടുത്തത്.

മയക്ക്മരുന്ന് ഉത്പന്നങ്ങള്‍ പിടികൂടുന്നതില്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഡോഗ് പിന്റോയാണ് പൂഴ്ത്തിവച്ച ഒളികേന്ദ്രത്തില്‍ പാഞ്ഞെത്തി ലഹരി വസ്തുക്കള്‍ മണത്ത് പിടിച്ചത്.

എ എസ് ഐ കെ.പി.റെനീഷ് കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സിജില്‍, ഷൈനേഷ്, സുകേഷ്, രാജേഷ് എന്നിവര്‍ ലഹരി വേട്ടയില്‍ പങ്കെടുത്തു.

പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ പിന്നീട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

തലശ്ശേരി മേഖലയില്‍ ലഹരി വില്‍പനയും ഉപയോഗവും വര്‍ദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന തുടരാനാണ് തീരുമാനം.

ബസുകള്‍, ചരക്ക് ലോറികള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുമ്പോള്‍  ഡ്രൈവര്‍മാര്‍  പുകയില, മയക്കുമരുന്ന് ലഹരി ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്

നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി.ജയന്‍ ഡൊമിനിക്കാണ് ഡോഗ് സ്‌ക്വാഡിനെ രംഗത്തിറക്കിയത്.