ബൈക്കില്‍ കടത്തുകയായിരുന്ന മുക്കാല്‍ കിലോ കഞ്ചാവുമായി കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍

 

പേരാവൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 750 ഗ്രാം കഞ്ചാവ് സഹിതം കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍.

പേരാവൂര്‍ എക്‌സൈസ് പാല്‍ച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍. 78 1906 ബജാജ് പള്‍സര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

പാല്‍ച്ചുരത്തെ തോട്ടവിള വീട്ടില്‍ അയ്യപ്പന്റെ മകന്‍ അജിത്കുമാര്‍ (42) നീണ്ടു നോക്കി ഒറ്റപ്ലാവിലെ കാടംപറ്റ വീട്ടില്‍ സേതുമാധവന്റെ ഭാര്യ ശ്രീജ (39)എന്നിവരെയാണ് പേരാവൂര്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ എം.കെ.വിജേഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കൊട്ടിയൂര്‍, നീണ്ടു നോക്കി പ്രദേശങ്ങളില്‍ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവര്‍ കുറച്ചു നാളുകളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗം എം.പി.സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാവൂര്‍ എക്‌സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഇവര്‍വാഹനം സഹിതം തികളാഴ്ച്ച വൈകുന്നേരം പാല്‍ച്ചുരം ആശ്രമം ജംഗ്ഷനില്‍ വെച്ച് പിടിയിലായത്.

പിടിയിലായവര്‍ പേരാവൂര്‍ എക്‌സൈസിലെ നിരവധി അബ്കാരി, എന്‍ ഡി പി എസ് കേസുകളിലെ പ്രതിയായ തോട്ടവിള കുട്ടപ്പന്‍ എന്നയാളുടെ മകളും സഹോദരിയുടെ മകനുമാണ്. പ്രതികളെ കൂത്തുപറമ്പ് കോടതി മുമ്പാകെ ഹാജരാക്കും.