സഹകരണ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ജനക്ഷേമം ലക്ഷ്യമാക്കിയെന്ന്-സൊസൈറ്റി പ്രസിഡന്റ്-
പരിയാരം: ഇന്നലെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീന്‍ സംബന്ധമായി പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രസ്താവന ചുവടെ ചേര്‍ക്കുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് (ഇന്നത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കണ്ണൂര്‍) 2004 മുതല്‍ കഴിഞ്ഞ 20 വര്‍ഷക്കാലത്തിലധികമായി സഹകരണ മേഖലയില്‍ കാന്റീന്‍ നടത്തിവരുന്ന കേരള ഫുഡ്ഹൗസ് ആന്റ് കാറ്ററിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പറ്റി ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെയും പ്രതിഛായയെയും തകര്‍ക്കുന്നതിന് വേണ്ടിയുളളതാണെന്ന് സൊസൈറ്റി പ്രസിഡന്റ് മാണിക്കര ഗോവിന്ദന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിജസ്ഥിതി പൊതുസമൂഹം മുമ്പാകെ ബോധ്യപ്പെടുത്തുന്നു.
ഏതാനും ചില ഭക്ഷ്യസാധനങ്ങളുടെ വില സൂചിപ്പിച്ചുകൊണ്ടും, ജില്ലയിലെ മറ്റുചില സ്ഥാപനങ്ങളെ താരതമ്യം ചെയ്തുകൊണ്ടും ഭക്ഷണ വില കൂടുതലാണെന്നും കെട്ടിടത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഇളവുകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ സഹകരണ അത് ലഭിക്കുന്നുണ്ടെന്നും കാന്റീന് രോഗികള്‍ക്ക് കോളേജ് നിരവധി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമുളള വാര്‍ത്തകള്‍ ശരിയല്ല.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാന്റീന്‍ നടത്തിവരുന്ന ഈ സ്ഥാപനത്തിന് മെഡിക്കല്‍ കോളേജില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ നാളിതുവരെയായി യാതൊരുവിധ ആനുകൂല്യവും ലഭിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് സഹകരണ മേഖലയില്‍ തുടരവേ ആരംഭഘട്ടത്തില്‍ പ്രതിമാസം 1,00,000/ രൂപ വാടകയും വൈദ്യുതി നിരക്ക് ശരാശരി 70,000/രൂപയും കാന്റീന്‍ ഉപയോഗത്തിനാവശ്യമായ കുടിവെളളം സൗജന്യമായി മെഡിക്കല്‍കോളേജ് നല്‍കിയുമാണ് പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടു കൂടി ഭീമമായ വാടക 2,65,500/ രൂപയും കൂടാതെ വൈദ്യുതി, വെളളം എന്നിവയ്ക്ക് ശരാശരി 2,85,000/ രൂപയും ഉള്‍പ്പെടെ മാസം ശരാശരി 5,50,000/ രൂപ നല്‍കിയിട്ടുമാണ് സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സൗജന്യമായി മെഡിക്കല്‍ കോളേജ് നല്‍കിയിരുന്ന വെള്ളം പൂര്‍ണമായും നിര്‍ത്തലാക്കി. എന്നാല്‍ വൈദ്യതി, വെളളം എന്നിവയ്ക്ക് മെഡിക്കല്‍ കോളേജ്, കാന്റീനില്‍ നിന്ന് ഈടാക്കുന്നത് യാതൊരു വ്യവസ്ഥയും ഇല്ലാതെയാണ്. കാന്റീന്‍ കെട്ടിടത്തിന് പ്രത്യേക മീറ്റര്‍ വച്ച് ഉപയോഗത്തെ അടിസ്ഥാനമാക്കി വൈദ്യതി, വെളളം തുക ഈടാക്കണമെന്ന് നിരവധി തവണ മെഡിക്കല്‍ കോളേജിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തികച്ചും അന്യായമായിട്ടാണ് തുക ഈടാക്കിവരുന്നത്. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒന്നും തന്നെ ഇത്തരത്തില്‍ വൈദ്യുതി വെളളം എന്നിവയ്ക്ക് തുക ഈടാക്കിവരുന്നില്ല. പൂര്‍ണമായും കാന്റീന്‍ സ്ഥാപനത്തെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെതിരെ കാന്റീന്‍ കോടതി മുമ്പാകെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. സമാന രീതിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ കാന്റീനുകളില്‍ ഈടാക്കുന്ന ഭക്ഷണ വിലയേക്കാള്‍ കുറവാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, പരിയാരത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്ന് ഈടാക്കിവരുന്നത്. ഈ കാമ്പസിനകത്തും പൊതുവിപണിയിലും 12/രൂപയോളം ഈടാക്കിവരുന്ന ചായയ്ക്കും കാപ്പിക്കും കാന്റീനില്‍ നിന്ന് നിയമാനുസൃത നികുതി (ജിഎസ്ടി) ഉള്‍പ്പെടെ പൊതുജനങ്ങളില്‍ നിന്ന് കേവലം 10/ രൂപയും, മെഡിക്കല്‍ കോളേജിലെ ജീവനക്കാരില്‍ നിന്നും 9/രൂപയും മാത്രമാണ് ഈടാക്കിവരുന്നത്. ആയത് പോലെത്തന്നെ മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സമാന രീതിലുള്ള കാന്റീനുകളില്‍ ഊണിന് 60 രൂപയോളം ഈടാക്കിവരുമ്പോള്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കണ്ണൂര്‍, പരിയാരം പൊതുജനങ്ങള്‍ക്ക് 55/രൂപയും മെഡിക്കല്‍കോളേജ് ജീവനക്കാര്‍ക്ക് 30/രൂപയുമാണ് ഈടാക്കിവരുന്നത്. എന്നിട്ടും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. താരത്യേന ഗുണമേന്‍മയേറിയ കുത്തരിയുടെ പൊടിഅരികഞ്ഞിയാണ് കാന്റീനില്‍നിന്ന് ജ്യൂസായി നല്‍കുന്നത്. ഇതിനോടൊപ്പം അച്ചാറ്, വറവ്, ചമ്മന്തി എന്നിവയും നല്‍കിവരുന്നുണ്ട്. ഇതിന് നിയമാനുസൃത നികുതി ഉള്‍പ്പെടെയാണ് 40/രൂപ ഈടാക്കുന്നത്. അതോടൊപ്പം ഓട്സ് പോലുളള വ്യത്യസ്തമായ ഭക്ഷണസാധനങ്ങള്‍ പാലില്‍ മാത്രമാണ് ജൂസ് ആക്കി നല്‍കാറുളളത്. ആയതിന് നിയമാനുസൃത നികുതി ഉള്‍പ്പെടെയാണ് ഈടാക്കിവരുന്നത്.
സഹകരണ തത്വത്തിന്റെ ഉദ്ദ്യേശ്യലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടും സമൂഹിക പ്രതിബദ്ധത ഉറപ്പിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ ആറര വര്‍ഷക്കാലമായി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന് വിധേയമാകുന്ന ശരാശരി 43,000 പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കിയിട്ടാണ് ഈ കാന്റീന്‍ കാമ്പസിനകത്ത് പ്രവര്‍ത്തിച്ചുവരുന്നത്. കൂടാതെ 2008 മുതല്‍ മെഡിക്കല്‍ കോളേജിലെ ടിബി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ക്ക് ഒരാള്‍ക്ക് ഒരുദിവസത്തെ ഭക്ഷണം (രാവിലെ – ബ്രേക്ക്ഫാസ്റ്റ് അപ്പം, കറി, ചായ -ഒരു ഗ്ലാസ് പാല്‍, മുട്ട ഉച്ചയ്ക്ക് ഊണ്, വൈക്കുന്നേരം ചായ സ്നാക്‌സ്, രാത്രി 3 ചപ്പാത്തി, കറി, വെജി കറി )സമീകൃത ആഹാരം ഉള്‍പ്പടെ ഉളള ഭക്ഷണം 50/ രൂപ നിരക്കില്‍ രോഗികള്‍ക്ക് നല്‍കുന്ന സഹകരണ സ്ഥാപനം കൂടിയാണിത്. കൂടാതെ കാന്റീനില്‍ എത്തുന്നവര്‍ക്ക് കുടിക്കുന്നതിനാവശ്യമായ ആവശ്യാനുസരണം വെളളം നല്‍കുന്നതിന് വേണ്ടിയുളള -സഹകരണ തണ്ണീര്‍പ്പന്തലുകള്‍- സ്ഥിരം സംവിധാനം കാന്‍ീനകത്ത് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കി നല്‍കിവരുന്നുണ്ട്. ലാഭ നഷ്ടങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കാതെ സഹകരണ സ്ഥാപനം എന്ന നിലയിലുളള സാമൂഹിക ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്റെ ഭാഗമായും മെഡിക്കല്‍ കോളേജിലെ രോഗികളുടെ അവസ്ഥയും കണക്കിലെടുത്ത് മേല്‍ പദ്ധതികള്‍ വിഭാവനം ചെയ്ത് വിജയകരമായി ഇപ്പോഴും നടത്തിവരികയാണ്.
ഭക്ഷണങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ഈടാക്കുന്ന നികുതി ഇനത്തില്‍ മാത്രം വര്‍ഷത്തില്‍ ശരാശരി 35 ലക്ഷത്തോളം രൂപ ജിഎസ്ടി ഇനത്തില്‍ മാത്രമായി് സംഘം അടച്ചുവരുന്നുണ്ട്. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ ഈടാക്കുന്ന വാടകയ്ക്ക് സമാനമായ രീതിയില്‍ വാടകയില്‍ ഇളവ് നല്‍കുകയും, അതോടൊപ്പം ഭക്ഷണം വില്‍പ്പനയില്‍ ഉള്‍പ്പെടെയുളള നികുതി ഒഴിവാക്കി നല്‍കുകയാണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രോഗികള്‍ക്ക് ഭക്ഷണവിലയില്‍ ഇളവ് നല്‍കാന്‍ കഴിയുന്നതുമാണെന്നും മാണിക്കര ഗോവിന്ദന്‍.