തൂഫാനടിച്ചു; എളമ്പേരംപാറയില്‍ 5.4383 ഗ്രാം എം.ഡി.എം.എയുമായി മൂസാന്‍കുട്ടി അറസ്റ്റില്‍

തളിപ്പറമ്പ്: ലഹരിവിരുദ്ധ തൂഫാന്‍ തുടരുന്നു, എം.ഡി.എം.എ വീട്ടില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍.

എളമ്പേരംപാറയിലെ മുത്തലിബ്-ഷെഫീന ദമ്പതികളുടെ മകന്‍ ചെറുകുന്നോന്റകത്ത് സി.മൂസാന്‍കുട്ടി(24)നെയാണ് ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ്ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി  പിടികൂടിയത്.

ഡാന്‍സാഫിന് നേരത്തെ ലഭിച്ച രഹസ്യവിവരം തളിപ്പറമ്പ് പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എസ്.ഐ അശോകന്‍,
ഗ്രേഡ് എ.എസ്.ഐ കെ.സിന്ധു, സീനിയര്‍ സി.പി.ഒ വിജേഷ്,

ഡാന്‍സാഫ് ടീമിലെ സീനിയര്‍
സി.പി.ഒമാരായ ശ്രീജിത്ത്, ഗിരീഷ്, സജിത്ത്, ഷിജുമോന്‍, നിഷാദ്, സി.പി.ഒ ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് എളമ്പേരംപാറയിലെ മൂസാന്‍കുട്ടിയുടെ വീട്ടിലെത്തിയത്.

പൊതുപ്രവര്‍ത്തകന്‍ വരമ്പ്മുറിയന്റകത്ത് മുസമ്മില്‍, 13-ാം വാര്‍ഡ് മെമ്പര്‍ കെ.കെ.ആയിഷ എന്നിവരെയും പോലീസ് വിവരം അറിയിച്ചിരുന്നു.

മൂസാന്‍കുട്ടി ഉപയോഗിക്കുന്ന ബെഡ്‌റുമിലെ അലമാരയുടെ മുകളില്‍ സൂക്ഷിച്ച തലയണക്കടുത്തായി സിപ്പ്‌ലോക്ക് കവറില്‍ സൂക്ഷിച്ച 5.4383 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

അതിന് ഏകദേശം 10,000 രൂപ വിലമതിക്കും.

ബംഗളൂരുവിലെ ഒരാളില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് എം.ഡി.എം.എയെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

55 സിപ്‌ലോക്ക് കവറുകളും എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഒരുഭാഗത്ത് ഗോളാകൃതിയുള്ള ഗ്ലാസ് ട്യൂബ് എന്നിവയും പോലീസ് പിടിച്ചെടുത്തു.

തളിപ്പറമ്പ് തഹസില്‍ദാര്‍ കെ.സന്തോഷിന്റെ സാന്നിധ്യത്തില്‍ പോലീസ് മൂസാന്‍കുട്ടിയുടെ ദേഹപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.

നേരത്തെയും ലഹരികേസില്‍ പെട്ട് മൂസാന്‍കുട്ടി പിടിയിലായിട്ടുണ്ട്.

തളിപ്പറമ്പ്-ആലക്കോട് മേഖലകളില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.