വയോധികയെ മര്‍ദ്ദിച്ചു കൊന്ന പേര മകന്‍ റിജു പോലീസ് കസ്റ്റഡിയില്‍.

പയ്യന്നൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി അമ്മ (88) മരണപ്പെട്ടതിനെ തുടര്‍ന്നാണ് പേര മകന്‍ റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്.

തലയ്ക്കും, കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനി അമ്മ (88) പരിയാരം മെഡിക്കല്‍ അബോധവസ്ഥയില്‍ ചികില്‍സയിലായിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്.

മരണ വിവരം അറിഞ്ഞ ഉടനെ പോലീസ് റിജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മനാണ് റിജു.

സ്വത്ത് വീതം വെച്ചപ്പോള്‍ മകള്‍ ലീലയ്ക്ക് പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ സ്വന്തം വീടും പറമ്പും ഇവര്‍ നല്‍കുകയും ലീല സംരക്ഷണ ചുമതല എറ്റെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് വീട് വാടകയ്ക്ക് നല്‍കി കാര്‍ത്ത്യായനി അമ്മയെ കണ്ടങ്കാളിയിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരുകയും നോക്കാന്‍ ഹോം നേഴ്‌സിനെ എര്‍പ്പാടാക്കുകയും ചെയ്തു.

ഹോം നേഴ്‌സിന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് റിജു വിനെതിരെ കേസെടുത്തിരുന്നത് .

 

 

മദ്യപാനിയായ റിജു കാര്‍ത്ത്യായനി അമ്മയെ പലപ്പോഴായി മര്‍ദ്ദിക്കാറുണ്ടെന്നാണ് വിവരം.

പരേതനായ പുക്കുടി ചിണ്ടനാണ് കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ്: മക്കള്‍ ലീല , പരേതനായ ഗംഗാധരന്‍ .

മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പേരമകന്‍ റിജുവിനെതിരെ ഹോം നേഴ്‌സിന്റെ പരാതിയില്‍ കേസെടുത്തിട്ടും യാതൊരു നടപടിയും പയ്യന്നൂര്‍ പോലീസ് എടുക്കാത്തതിന്റെ പ്രതിഫലനമെന്നോളം റിജുവിന്റെ വാഹനവും, വീടിന്റെ ചില്ലും തകര്‍ക്കപ്പെട്ടിരുന്നു.

 

 

ക്രൂരമായ മര്‍ദ്ദനമുണ്ടായിട്ടും പരിചരണത്തിനെത്തിയ ഹോം നേഴ്‌സ് വേണ്ടി വന്നു ഈ സംഭവത്തില്‍ പരാതി നല്‍കാന്‍ എന്നതാണ് അവസ്ഥ .

പല വീടുകളിലും വയോജനങ്ങള്‍ സുരക്ഷിതരല്ല എന്ന സന്ദേശവും ഈ സംഭവം ബോധ്യപ്പെടുത്തുന്നു.

സ്‌നേഹിച്ച് വളര്‍ത്തിയ പേരക്കുട്ടിയുടെ ക്രൂരതയാല്‍ ജീവന്‍ വെടിയേണ്ടി വന്ന ഈ അമ്മ ഒരു നൊമ്പരം തന്നെയാണ്.