കണ്ണൂരുകാരുടെ ആദ്യത്തെ സിനിമ നിര്‍മ്മാണ സംരംഭം പെങ്ങള്‍ @ 56.

ഉദയയും നീലയും ഉള്‍പ്പെടെ തേക്കന്‍ കേരളത്തില്‍ സജീവമായ സിനിമാ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കണ്ണൂരിലെ ആദ്യത്തെ സിനിമ നിര്‍മ്മാണ കൂട്ടായ്മ 1957 ല്‍ രൂപീകരിക്കപ്പെട്ടത്.

കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് പെങ്ങള്‍. റെനോന്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ കഥ,തിരക്കഥ എന്നിവ എഴുതി സംവിധാനം ചെയ്തത് കണ്ണൂര്‍ സ്വദേശിയായ എ.കെ.സഹദേവന്‍.

വര്‍ഗീസ് തോലത്താണ് സംഭാഷണ രചയിതാവ്.

ക്യാമറ-പി.കെ.മാധവന്‍നായര്‍, എഡിറ്റര്‍-കെ.ഡി.ജോര്‍ജ്. പരസ്യം-എസ്.എ.സലാം, വിതരണം-വിമല റിലീസ്.

സത്യന്‍, കോട്ടയം ചെല്ലപ്പന്‍, ബഹദൂര്‍, എസ്.പി.പിള്ള, ടി.എസ്.മുത്തയ്യ, എം.എസ്.നമ്പൂതിരി, മധുമതി, പോള്‍ വെങ്ങോല, ഫിലോമിന, മീന, പി.എസ്.പാര്‍വ്വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

എസ്.സുകുമാരന്‍, ശാന്തകുമാര്‍ എന്നിവരുടെ വരികള്‍ക്ക് കെ.വി.ജോബും കെ.എസ്.ജോര്‍ജും ചേര്‍ന്നാണ് സംഗീതം പകര്‍ന്നത്.

യേശുദാസ്, സി.ഒ.ആന്റോ, എല്‍.ആര്‍.ഈശ്വരി, പി.ലീല, എസ്.ജാനകി എന്നിവരാണ് ഗായകര്‍.

പെങ്ങള്‍ വലിയ സാമ്പത്തിക വിജയം നേടുമെന്ന ധാരണയില്‍ തുടര്‍ച്ചയായി സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ കമ്പനി ആരംഭിച്ചത്. 1.08,000 രൂപയായിരുന്നു സിനിമയുടെ നിര്‍മ്മാണ ചെലവ്.

സത്യന്‍ ഉള്‍പ്പെടെ അന്നത്തെ പ്രഗല്‍ഭരായ നടന്‍മാരെ തന്നെ അഭിനയിപ്പിച്ചുവെങ്കിലും സിനിമ സാമ്പത്തികമായി വലിയ പരാജയമായി മാറിയതോടെ റെനോന്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയായി ഇത് മാറി.

1958 ഒക്ടോബര്‍-25 ന് 56 വര്‍ഷം മുമ്പാണ് സിനിമ റിലീസായത്. കണ്ണര്‍ സെന്‍ട്രല്‍ ടാക്കീസിലായിരുന്നു പ്രദര്‍ശനം.