ക്ഷേത്രഭരണനിയമം ലംഘിച്ച സര്‍ക്കാര്‍ നോമിനികളെ അയോഗ്യരാക്കാന്‍ നിയമ നടപടി സ്വീകരിക്കും

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം ജീവനക്കാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ട അധികാരി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആണെന്നിരിക്കെ

അപ്പീല്‍ അതോറിറ്റിയായ ട്രസ്റ്റീ ബോര്‍ഡ് ക്ഷേത്ര ജീവനക്കാരനെതിരെ കൈക്കൊണ്ട അന്യായമായ ശിക്ഷണ നടപടി ക്ഷേത്രഭരണനിയമത്തിന്റെ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍ ആരോപിച്ചു.

ടി.ടി.കെ ദേവസ്വം ഹെഡ് ക്ലാര്‍ക്ക് സി.പി.ബലദേവനെ ഭരണസമിതി അംഗത്തോട് കൈചൂണ്ടി സംസാരിച്ചു എന്നതിന്റെ പേരില്‍ മൂന്നാഴ്ച്ച മുമ്പാണ് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയാണ് നടപടി സ്വീകരിച്ചത്. ഇത് ക്ഷേത്രഭരണ നിയമമനുസരിച്ച് നിയമവിരുദ്ധവും സ്‌കീം വ്യവസ്ഥകളുടെ ലംഘനവുമാണ്.

ദേവസ്വം ജീവനക്കാര്‍ക്കെതിരെ എക്‌സിക്യുട്ടീവ് ഓഫീസര്‍ കൈക്കൊള്ളുന്ന നടപടി സംബന്ധിച്ച് നിയമപ്രകാരം അപ്പീല്‍ സ്വീകരിക്കേണ്ട അതോറിറ്റിയാണ് ട്രസ്റ്റിബോര്‍ഡ് എന്നിരിക്കെ ട്രസ്റ്റീ ബോഡ് ജീവനക്കാരനെതിരെ ശിക്ഷവിധിക്കുന്നത് നിയമ ലംഘനം മാത്രമല്ല, സര്‍ക്കാര്‍ നോമിനികളായ ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ നടത്തിയിട്ടുള്ള നഗ്‌നമായ അധികാര ദുര്‍വിനിയോഗവുമാണ്.

ക്ഷേത്രഭരണ നിയമം ലംഘിച്ച് തീരുമാനം കൈക്കൊണ്ട സര്‍ക്കാര്‍ നോമിനികളെ പാരമ്പര്യേതര ട്രസ്റ്റി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്നും എ.പി.ഗംഗാധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.