മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ -ജീവന്‍മരണ സമരം-148 പേരും എത്തി.

പരിയാരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മിനിസ്റ്റീരിയല്‍-എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ആഗിരണം ചെയ്യുന്നതിനായി പുറപ്പെടുവിച്ച ഉത്തരവിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കി.
ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന ജീവനക്കാര്‍ പ്രിന്‍സിപ്പാള്‍ ഡോ.സൈറുഫിലിപ്പിന്റെ ചേമ്പറിലെത്തി അപേക്ഷ നല്‍കിയത്.
ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ആഗിരണം ചെയ്യുന്നതിനായി പുറപ്പെടുവിച്ച ഉത്തരവില്‍ വാനിഷിംഗ് ആയി തസ്തിക നിര്‍ണയിച്ചിട്ടുള്ള ഇവരുടെ ശമ്പള സ്‌കെയില്‍ നിശ്ചയിക്കുമ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് 2016 ല്‍ അന്നത്തെ മാനേജ്‌മെന്റ് നിര്‍ണയിച്ച ശമ്പള പരിഷ്‌കരണ ഉത്തരവിലെ സ്‌കെയില്‍ ആണ് പരിഗണിച്ചതെന്നാണ് ആക്ഷേപം.
സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്ത 02.03.2019 ല്‍ അനുവദിച്ചു വന്നിരുന്ന ശമ്പളസ്‌കെയിലും അടിസ്ഥാന ശമ്പളവും സംരക്ഷിക്കുമെന്ന് ചേര്‍ക്കുന്നതിന് പകരം ശമ്പള സ്‌കെയില്‍ സംരക്ഷിക്കപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഉത്തരവില്‍ നിരവധി അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവയെല്ലാം പരിഹരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
148 ജീവനക്കാരാണ് അപേക്ഷയില്‍ ഒപ്പുവെച്ചിട്ടുള്ളത്. പി.കെ.പ്രവീണ്‍, കെ.ആര്‍.കൃപേഷ്, സി.പി.ഷിബികുമാര്‍, കെ.വി.നമിത, ടി.പി.പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അപേക്ഷയില്‍ ഒപ്പിട്ട 148 പേരും പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നേരിട്ടെത്തിയായിരുന്ു അപേക്ഷ സമര്‍പ്പിച്ചത്.