കുറുമാത്തൂരില്‍ അടി, ഭീഷണി നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സ്വന്തം സ്ഥലത്തെ വഴി വൃത്തിയാക്കുന്നതിനിടെ സ്ഥലത്ത് അതിക്രമിച്ചുകയറി തടസം സൃഷ്ടിക്കുകയും മകനെയും കൂട്ടുകാരനെയും പ്രേരിപ്പിച്ച് മധ്യവസ്‌ക്കനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുറുമാത്തൂരിലെ വലിയവീട്ടില്‍ ബാലകൃഷ്ണന്‍, ഭാര്യ നളിനി, മകന്‍ ഷൈജു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെപേരിലാണ് കേസ്.

ഏപ്രില്‍ 29 ന് രാവിലെ 9.20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുറുമാത്തൂരിലെ കെ.പി.ഉണ്ണകൃഷ്ണന്‍(57)തന്റെ സ്ഥലത്തെ വഴി വൃത്തിയാക്കവെ ബാലകൃഷ്ണനും നളിനിയും അതിക്രമിച്ചുകയറി തടസപ്പെടുത്തുകയായിരുന്നു.

പിന്നീട് ഉണ്ണികൃഷ്ണന്‍ സ്ഥലത്തെ വല്‍സന്‍ എന്നയാളുടെ അനാദിക്കടയില്‍ നില്‍ക്കുമ്പോള്‍ കെ.എല്‍-08 എ.പി.993 നമ്പര്‍ കാറിലെത്തിയ മകന്‍ ഷൈജുവും മറ്റൊരാളും നളിനിയുടെ പ്രേരണയാല്‍ ഉണ്ണികൃഷ്ണനെ മര്‍ദ്ദിക്കുകയായിരുന്നു.

ഭാര്യ രമയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമത്തിന് കാരണം.